
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതോൽപാദനത്തിൽ നിർണ്ണായക സ്രോതസ്സായി മാറിയ പുരപ്പുറ സോളാർ പദ്ധതികൾക്ക് കെ.എസ്.ഇ.ബി ട്രാൻസ് ഫോർമറുകളുടെ ശേഷിക്കുറവ് പ്രതിബന്ധം സൃഷ്ടിക്കുന്നു.
നഗരമേഖലകളിൽ മിക്കയിടത്തും ട്രാൻസ്‌ഫോർമർ ശേഷിയുടെ 90 ശതമാനംവരെ സോളാർ ഉൽപാദനം എത്തിയതിനാൽ പുതിയ പ്ലാൻറുകൾക്ക് അനുമതി ലഭിക്കുന്നില്ല. ചിലപ്രദേശങ്ങളിൽ മാത്രമാണ് പ്രശ്‌നങ്ങളുള്ളതെന്നും പരിധി നിശ്ചയിച്ചത് വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണെന്നും കെ.എസ്.ഇ.ബി പറയുന്നു.
പുതിയ സോളാർ കണക്ഷനുകൾക്ക് ഹൈബ്രിഡ് ഇൻവെർട്ടറുകളും ബാറ്ററി സ്റ്റോറേജ് സംവിധാനവും നിർബന്ധമാക്കാനാണ് റെഗുലേറ്ററി കമ്മിഷന്റെ പുതിയ ചട്ടങ്ങൾ നിർദ്ദേശിക്കുന്നത്. ഇത് സാധാരണക്കാർക്ക് സാമ്പത്തിക ബാധ്യത വരുത്തും. കേന്ദ്ര നിയമപ്രകാരം 10 കിലോവാട്ട് വരെയുള്ള സോളാർ പ്ലാൻറുകൾക്ക് ട്രാൻസ്ഫോർമർ ശേഷി നോക്കാതെ അനുമതി നൽകേണ്ടതുണ്ട്. ട്രാൻസ്‌ഫോർ അടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കേണ്ടത് വിതരണ കമ്പനിയാണ്. കേരളത്തിൽ കെ.എസ്.ഇ.ബിയുടെ ഉത്തരവാദിത്തമാണ്.
90 ശതമാനം പരിധി എന്നാൽ
സോളാർ അനുമതിക്ക് കെ.എസ്.ഇ.ബിയെ സമീപിച്ചാൽ അവർ ആദ്യം പരിശോധിക്കുന്നത് ആ പ്രദേശത്തെ ട്രാൻസ്‌ഫോർമറിന്റെ ശേഷിയാണ്. 100 കെ.വി.എ (KVA) ശേഷിയുള്ള ട്രാൻസ്‌ഫോർമറുള്ള പ്രദേശത്ത് പരാമാവധി 81 കിലോവാട്ട് വരെയേ (81 KW) ആകെ സോളർ-ഗ്രിഡ് കണക്ടിവിറ്റി അനുവദിക്കൂ. സോളാർ പാനലുകളിൽ നിന്ന് അമിതമായി വൈദ്യുതി എത്തിയാൽ ട്രാൻസ് ഫോർമർ തകരാറിലാകാതിരിക്കാനാണ് ഈ നിയന്ത്രണമെന്ന് കെ.എസ്.ഇ.ബി വിശദീകരിക്കുന്നു.
``വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന് പുതിയ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുന്നുണ്ട്. വൈദ്യുതി ഉപഭോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങൾ നോക്കിയാണ് സ്ഥാപിക്കുന്നത്. നിലവിലുള്ള നിയമങ്ങൾ പാലിച്ച് സോളാർ പ്ലാൻറിന് അനുമതി നൽകുന്നുണ്ട്.``
-കെ.എസ്.ഇ.ബി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |