
തിരുവനന്തപുരം: ശബരിമല നെയ്യ് ഇടപാടിൽ ക്ഷീര സഹകാരിയും മുൻ ദേവസ്വം ബോർഡ് ജീവനക്കാരനുമായ വ്യക്തി ഇടനിലക്കാരനായി പ്രവർത്തിച്ചതായി വിജിലൻസ് കണ്ടെത്തൽ. ഇയാൾ വഴിയാണ് ബോർഡിലെ ഉന്നതർ മിൽമയിലെ ചില ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയത്.
ഇയാൾ ഉയർന്ന പദവികൾ വഹിച്ചിട്ടില്ലെങ്കിലും ബോർഡിലെ ഉന്നതരുമായി അടുത്ത ബന്ധമാണുള്ളത്. ക്ഷേത്ര ജീവനക്കാരനായി തുടങ്ങി ഓഫീസറായി വിരമിച്ച ഇയാൾ പിന്നീട് തിരുവനന്തപുരം മേഖലാ യൂണിയന്റെ പ്രധാന ചുമതലയിലെത്തി. ശബരിമല നെയ്യ് ഇടപാടിൽ ടെണ്ടറിൽ പങ്കെടുത്തവരെ ഒഴിവാക്കി, പങ്കെടുക്കാത്ത മിൽമയ്ക്ക് ടെണ്ടർ നൽകാൻ ഇടനിലക്കാരനായി പ്രവർത്തിച്ചു. മിൽമ എം.ഡി അറിയാതെ ബോർഡിലെ ഉന്നതരുമായി ചർച്ച നടത്തിയാണ് കരാർ ഉറപ്പിച്ചത്. ടെണ്ടറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കുങ്കുമരാജ് ഡയറിയെ ഒഴിവാക്കി മിൽമയിൽ നിന്നും വാങ്ങിയത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും..ബോർഡിലെ ജീവനക്കാർക്കും ക്രമക്കേടിൽ പങ്കുണ്ട്.. ശബരിമലയിൽ ജോലിയുള്ളവരും അന്വേഷണ പരിധിയിലുണ്ട്.
പ്രാഥമികാന്വേഷണം നടത്തിയ ദേവസ്വം വിജിലൻസ് എസ്.പിയെ പരാതിക്കാരനാക്കിയാണ് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സ്വർണപ്പാളി കേസിൽ റിമാൻഡിലുള്ള മുൻ ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും മുൻ അംഗം അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാകും തുടർ നടപടിയിലേക്ക് കടക്കുക. നിലവിലെ അംഗം പി.ഡി.സന്തോഷ് കുമാർ അന്നത്തെ ഭരണസമിതിയിലുണ്ടായിരുന്നെങ്കിലും മിൽമയുമായുള്ള ചർച്ചകളിൽ പങ്കെടുത്തിട്ടില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |