
തിരുവനന്തപുരം: ഗൾഫ് സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണമുള്ള പ്രതിസന്ധി
വിഴിഞ്ഞം തുറമുഖത്തെ ആഗോള കപ്പൽ ഗതാഗതത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറ്റിയെങ്കിലും
അതു പ്രയോജനപ്പെടാത്താൻ കേരളത്തിന് കഴിയുന്നില്ല.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വ്യവസായ സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച വിഴിഞ്ഞം–കൊല്ലം–പുനലൂർ വികസന ത്രികോണം എങ്ങുമെത്തിയില്ല. 2024 നവംബറിൽ പ്രഖ്യാപിച്ച പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് 1000 കോടി രൂപ അനുവദിച്ചിരുന്നു. ഇതുവരെ 100 ഏക്കർ ഭൂമി മാത്രമാണ് കണ്ടെത്താനായത്.
1456 ചതുരശ്ര കിലോമീറ്റർ പരിധിയിൽ നടപ്പിലാക്കുന്ന ഈ പദ്ധതി, സിംഗപ്പൂർ,ദുബായ് മാതൃകയിൽ തുറമുഖാധിഷ്ഠിത വ്യവസായപാർക്കുകൾ,ലോജിസ്റ്റിക്സ് ഹബ്ബുകൾ,സ്മാർട്ട് ഇൻഡസ്ട്രിയൽ ഇക്കോസിസ്റ്റം എന്നിവ വികസിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. വിഴിഞ്ഞം കൊല്ലം ദേശീയ പാത 66, കൊല്ലം -ചെങ്കോട്ട ദേശീയപാത,കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ, പുനലൂർ-നെടുമങ്ങാട്-വിഴിഞ്ഞം റോഡ് എന്നിവയാണ് ഈ വളർച്ചാ മുനമ്പിന്റെ മൂന്ന് വശങ്ങൾ. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡും,വിഴിഞ്ഞം നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും ശക്തിപ്പെടുത്താനും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടു. പക്ഷെ, ഒന്നരവർഷം കഴിയുമ്പോഴും പദ്ധതി തുടങ്ങിയേടത്തു നിൽക്കുകയാണ്.
വിഴിഞ്ഞത്തെ ബന്ധപ്പെടുത്താനുള്ള ബാലരാമപുരം- റെയിൽവേ തുരങ്കപാത ഏഴുവർഷമായിട്ടും നടപ്പാക്കാനായില്ല.വിഴിഞ്ഞത്തേക്കുള്ള റോഡ് നിർമ്മാണവും പൂർത്തിയായില്ല.
വിഴഞ്ഞത്തിന്റെ വളർച്ച
തമിഴ്നാട്ടിലേക്ക്
#വിഴിഞ്ഞത്തിന്റെ വളർച്ച പ്രയോജനപ്പെടുത്താൻ തമഴ്നാട് ഏറെ മുന്നേറിക്കഴിഞ്ഞു. ഉടമകൾക്ക് ഒരു കോടി രൂപ വരെ വാഗ്ദാനം ചെയ്ത് 99 വർഷത്തേക്ക് പാട്ടമായി ഭൂമി കണ്ടെത്താൻ ആവിഷ്ക്കരിച്ച പദ്ധതി വിജയിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ്
കേരളത്തിൽ പുനലൂർ,കൊല്ലം വിഴിഞ്ഞം വികസന ത്രികോണം പദ്ധതി ആവിഷ്ക്കരിച്ചത്.
# തിരുനൽവേലി ജില്ലയിൽ നാല് പുതിയ വ്യവസായപാർക്കുകൾ അതിവേഗം പുരോഗമിക്കുകയാണ്. വ്യവസായവകുപ്പിന് കീഴിൽ നങ്കുനേരിയിലെ രണ്ട് പാർക്കുകൾക്കായി 2,260ഏക്കറിലധികം ഭൂമി ഏറ്റെടുക്കാൻ ഉത്തരവുമിറങ്ങി.വിഴിഞ്ഞം തുറമുഖത്ത് നിന്നും ഏറ്റവും വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന ദൂരത്തിലാണ് നിർദ്ദിഷ്ട പാർക്ക് വരുന്നത്. മൂലങ്കരപട്ടി എന്ന സ്ഥലത്താണ് മൂന്നാമത്തെ വ്യവസായ പാർക്ക് തുടങ്ങുന്നത്.ഗംഗൈകൊണ്ടനിൽ പ്രവർത്തിക്കുന്ന വ്യവസായപാർക്കിന്റെ രണ്ടാംഘട്ടം ആരംഭിക്കാനും പദ്ധതിയുണ്ട്.
#വിഴിഞ്ഞത്തുനിന്ന് ചരക്കുകൾ പെട്ടെന്ന് നീക്കുന്നതിനായി കന്യാകുമാരി,തിരുനെൽവേലി ജില്ലകളിൽ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്കുകളും വെയർഹൗസുകളും സ്ഥാപിച്ചുവരികയാണ്. വിഴിഞ്ഞം തുറമുഖവുമായി തമിഴ്നാടിനെ ബന്ധിപ്പിക്കുന്ന ദേശീയപാത, നാഗർകോവിൽ,തിരുനെൽവേലി റെയിൽ പാതകൾ എന്നിവയുടെ നവീകരണവും പൂർത്തിയായി.വിഴിഞ്ഞത്ത് എത്തുന്ന കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നതിനായി തമിഴ്നാട്ടിൽ ചെറുകിടഇടത്തരം വ്യവസായ യൂണിറ്റുകൾ തുടങ്ങാനും നടപടികളെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |