
തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാർഢ്യത്തോടെ മറികടന്ന, സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ച ഇന്റലിജൻസ് മേധാവിയായ എ.ഡി.ജി.പി പി.വിജയൻ. അർഹതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ ബഹുമതി. കള്ളക്കഥ മെനഞ്ഞ് ആറുമാസം സസ്പെൻഷനിലാക്കിയവരോടുള്ള മധുരപ്രതികാരം കൂടിയായി അംഗീകാരം.
ശബരിമലയെ മാലിന്യമുക്തമാക്കുന്ന 'പുണ്യംപൂങ്കാവനം' പദ്ധതി, കൊവിഡിനിടെ തുടങ്ങിയ സൗജന്യഭക്ഷണ വിതരണം, ലഹരിക്കും കുറ്റകൃത്യങ്ങളിലും അകപ്പെട്ട കുട്ടികളെ പുനരധിവസിപ്പിക്കാൻ ‘ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ’, രഹസ്യനിരീക്ഷണത്തിന് ഷാഡോപൊലീസ്, സ്ത്രീസുരക്ഷയ്ക്ക് പിങ്ക്പൊലീസ്, സ്റ്റുഡന്റ് പൊലീസ് തുടങ്ങിയവയ്ക്കെല്ലാം തുടക്കമിട്ടത് വിജയനാണ്.
പതിനായിരങ്ങൾക്ക് ഭക്ഷണമെത്തിച്ച 'ഒരു വയറൂട്ടാം' പദ്ധതിയുടെ രക്ഷാധികാരിയാണ്. പരീക്ഷകളിൽ തോറ്റവർക്കും പഠനംമുടങ്ങിയവർക്കും തുടർപഠനം ഒരുക്കുന്ന ഹോപ്പ്പദ്ധതിയും തുടങ്ങി. പുണ്യംപൂങ്കാവനം പദ്ധതിയെ മൻകീബാത്തിൽ പ്രധാനമന്ത്രി പുകഴ്‌ത്തിയിരുന്നു. ചേലമ്പ്ര ബാങ്ക് കൊള്ള, പ്രധാനമന്ത്രിക്കെതിരായ ഇ-മെയിൽ ഭീഷണി, തന്ത്രികേസ് അടക്കം തെളിയിച്ചിട്ടുണ്ട്.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയെപിടിക്കാൻ കേന്ദ്രസഹായം തേടിയത് ഇഷ്ടപ്പെടാതിരുന്ന പൊലീസ് ഉന്നതൻ, യാത്രാമാർഗം മാദ്ധ്യമങ്ങൾക്ക് ചോർത്തിയെന്നാരോപിച്ച് വിജയനെ സസ്പെൻഷനിൽ കുരുക്കിയിരുന്നു. എ.ഡി.ജി.പി സ്ഥാനക്കയറ്റവും സി.ബി.ഐ ഡെപ്യൂട്ടേഷനും തടയുകയായിരുന്നു ലക്ഷ്യം. കള്ളക്കളികൾ ഓരോന്നായി 'കേരളകൗമുദി' പുറത്തുകൊണ്ടുവന്നതോടെ സസ്പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി ഇടപെട്ട് തിരിച്ചെടുത്ത് എ.ഡി.ജി.പിയും ഇന്റലിജൻസ് മേധാവിയുമാക്കി.
പത്താംക്ലാസിൽ പഠനം നിറുത്തി കെട്ടിടംപണിക്കിറങ്ങിയ വിജയൻ, പിന്നീട് പകൽ കല്ലുചുമന്നും രാത്രിയിൽ പഠിച്ചുമൊക്കെ പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാർഢ്യത്തോടെ മറികടന്നാണ് ഉന്നതനിലയിൽ എത്തിയത്. കോഴിക്കോട് പുത്തൂർമഠം സ്വദേശിയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥയായ എം.ബീനയാണ് ഭാര്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |