
ന്യൂഡൽഹി: കേരളത്തിലെ അങ്കണവാടി സൂപ്പർവൈസറായി എസ്.എസ്.എൽ.സിയും, അങ്കണവാടി വർക്കറായി പത്തുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും യോഗ്യത പറഞ്ഞിട്ടുള്ള 29% ക്വാട്ടയിലും ബിരുദധാരികളെ നിയമിക്കാമെന്ന് സുപ്രീംകോടതി.
ബിരുദമുള്ളവർക്കായി മാറ്റിവച്ച 11% ക്വാട്ടയ്ക്ക് പുറമേയാണിത്. 29% ക്വാട്ടയിൽ അപേക്ഷിക്കുന്നതിൽ നിന്ന് ബിരുദധാരികളെ വിലക്കിയ ഹൈക്കോടതി ഉത്തരവും റദ്ദാക്കി.
11% നീക്കിവയ്‌ക്കുന്നത് ശേഷിക്കുന്ന 29% ക്വാട്ടയിലേക്ക് പരിഗണിക്കപ്പെടാനുള്ള ബിരുദധാരികളുടെ അവകാശത്തെ ഇല്ലാതാക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. 2025 നവംബർ 31 വരെയുള്ള ഒഴിവുകളിൽ പി.എസ്.സിയുടെ മെരിറ്റ് ലിസ്റ്റിൽ നിന്ന് ഇത്തരത്തിൽ നിയമനം നടത്താനും ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
സംയോജിത ശിശുവികസന പദ്ധതിക്ക് കീഴിലാണ് അങ്കണവാടി സൂപ്പർവൈസർ തസ്‌തിക വരുന്നത്. കേരള സോഷ്യൽ വെൽഫെയർ സബോർഡിനേറ്റ് സർവീസസ് റൂൾസിൽ 2014ൽ ഭേദഗതി വരുത്തുന്നതിനു മുൻപ് വർക്കർമാരിൽ നിന്നുള്ള എസ്.എസ്.എൽ.സിക്കാർക്കും, ബിരുദമുള്ളവർക്കും അടക്കം 29% ക്വാട്ടയായിരുന്നു. ഭേദഗതിയിൽ ഇതിനുപുറമെ 11% ബിരുദധാരികൾക്കായി പ്രത്യേകം നീക്കിവച്ചു.
പി.എസ്.സി നിയമനപ്രക്രിയയിൽ, ബിരുദമുള്ള വർക്കർമാരെ 11 ശതമാനത്തിലും, 29 ശതമാനത്തിലും പരിഗണിച്ചു. ഇത് എസ്.എസ്.എൽ.സി മാത്രം യോഗ്യതയുള്ളവർ ചോദ്യംചെയ്‌തു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പി.എസ്.സി നിയമനപ്രക്രിയയെ അംഗീകരിച്ചപ്പോൾ ഹൈക്കോടതി 29% ക്വാട്ടയിൽ അപേക്ഷിക്കുന്നതിൽ നിന്ന് ബിരുദധാരികളെ വിലക്കി. ഇതുചോദ്യം ചെയ്‌ത് ബിരുദമുള്ളവർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിലപാട് പുന:സ്ഥാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |