
തിരുവനന്തപുരം: പി.എം.ശ്രീ, ബോർഡ്, കോർപ്പറേഷൻ വിഭജനം, പുതിയ മദ്യനയം തുടങ്ങി മന്ത്രിസഭയിലും യു.ഡി.എഫിലും തീരുമാനമെടുക്കേണ്ട വിഷയങ്ങളേറെ. തീരുമാനം എപ്പോഴെന്ന് മാത്രം വ്യക്തതയില്ല. പി.എം ശ്രീ നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജൂൺ 17 നാണ് മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചത്. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ അദ്ധ്യക്ഷനായ സമിതിയിൽ മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, എം.ലിജു, റോജി എം.ജോൺ എന്നിവരാണ് അംഗങ്ങൾ. രണ്ട് മാസമാവാറായിട്ടും റിപ്പോർട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പന ഉൾപ്പെടെയുള്ള മദ്യനയ വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ ഉപസമിതിയെ നിയോഗിക്കാൻ തീരുമാനിച്ചെങ്കിലും സമിതിയായില്ല. ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയതുൾപ്പെടെയുള്ള വിഷയങ്ങളുണ്ട്. പുതിയ ബാർ ലൈസൻസിന് 25 ഓളം അപേക്ഷകൾ ക്യൂവിലാണ്. വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി തുടർ നടപടികൾക്ക് ഓണത്തിന് ശേഷം യു.ഡി.എഫ് സമ്പൂർണ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. മുൻ സർക്കാർ നിയോഗിച്ച ഭരണസമിതി ഇല്ലാതായതോടെ ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും പ്രവർത്തനം നിലച്ചു. കോൺഗ്രസ് സമിതി ഘടകകക്ഷികളുമായി ചർച്ച നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
പുനഃസംഘടനയും കയ്യാലപ്പുറത്ത്
യു.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസാവട്ടെ നാഥനില്ലാത്ത അവസ്ഥയിലാണ്. മന്ത്രിപ്പണി കിട്ടിയതോടെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് ഇന്ദിരാഭവനിലേക്ക് തിരിഞ്ഞു നോക്കാൻ നേരമില്ല. വർക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥിനും എ.പി.അനിൽകുമാറിനുമുണ്ട് മന്ത്രിപ്പണിയുടെ തിരക്ക്. മറ്റൊരു വർക്കിംഗ് പ്രസിഡന്റ് ഷാഫിപറമ്പിലാണെങ്കിൽ ലോക് സഭാ സമ്മേളനത്തിലും. കെ.പി.സി.സി പ്രസിഡന്റ് കുപ്പായവും തുന്നി മുതിർന്ന അര ഡസൻ നേതാക്കൾ അണിയറയിലുണ്ട്. കെ.സി.വേണുഗോപാലിന്റേതാകട്ടെ , താൻ ഈ നാട്ടുകാരനല്ലെന്ന മട്ടിലാണ് നീക്കങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |