
തിരുവനന്തപുരം: സ്‌കൂൾ കലോത്സവങ്ങളുടെ നടത്തിപ്പ് സുതാര്യമാക്കാൻ മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷൻ. മത്സരാർത്ഥിക്കും ഗ്രൂപ്പിനും വിധികർത്താക്കൾ നൽകുന്ന മാർക്കുകൾ ഇലക്ട്രോണിക് ഡിസ്‌പ്ലേ വഴി സ്‌ക്രോൾ ചെയ്ത് സ്റ്റേജിൽ പ്രദർശിപ്പിക്കണം.
കലോത്സവത്തിന്റെ പേരിൽ ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ പാടില്ല. പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്‌കരിക്കണമെന്നും ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ, അംഗങ്ങളായ ബി.മോഹൻകുമാർ, കെ.കെ.ഷാജു, ഡോ. എഫ്.വിൽസൺ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവിട്ടു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പങ്കെടുക്കാനാകുന്ന ഇനങ്ങൾ തരംതിരിച്ച് സൗകര്യപ്രദമായ ക്ലാസ് മുറികൾ സജ്ജീകരിക്കണം. വിധികർത്താക്കളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങളുണ്ടാക്കണം. വിധികർത്താക്കളുടെ യോഗ്യതകൾ സ്‌ക്രീനിൽ പ്രദർശിപ്പിക്കണം.
സബ്‌ജില്ലാ/റവന്യു ജില്ലാ മത്സരങ്ങളുടെ വിധികർത്താക്കളെ വിദ്യാഭ്യാസ ഉപഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർ അംഗീകരിച്ചു നൽകുന്ന പാനലിൽ നിന്ന് മാത്രം നിയമിക്കണം. വിധികർത്താക്കൾ തമ്മിലോ ഇലക്ട്രോണിക് ഉപകരണങ്ങൾ മുഖേനയോ യാതൊരുവിധ ആശയവിനിമയവും നടത്തുന്നില്ലെന്ന് ഉറപ്പാക്കണം. റവന്യു ജില്ലാതല മത്സരങ്ങളിൽ നിർബന്ധമായും മറ്റ് ജില്ലകളിലെ ജഡ്ജസിനെയും നിയമിക്കണം. കലാരൂപങ്ങൾ അവതരിപ്പിക്കുന്ന വേദികളുടെ സുരക്ഷ, പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി ഉറപ്പാക്കണം. ഈവർഷം മുതൽ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ തുടങ്ങിയവർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |