
തിരുവനന്തപുരം: സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസുകളിൽ തള്ളിക്കയറുകയാണെന്ന ഗതാഗത മന്ത്രി സി.പി.ജോണിന്റെ പരാമർശം വിവാദമായി. 'ബസിന് കാശില്ലാത്ത സ്ത്രീകൾ കാശ് കൊടുത്ത് പഠിപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകളിൽ കുട്ടികളെ വിടും. സർക്കാർ സ്‌കൂളിലേക്ക് വിടില്ല. ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീ തന്റെ അച്ഛനെയും ഭർത്താവിനെയും കൊണ്ട് ഗവ. ആശുപത്രിയുടെ വരാന്തയിൽ കിടക്കും. പാലക്കാട് നടന്ന കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ വിവാദ പരാമർശം. ''പാവപ്പെട്ടവനായി പണക്കാരൻ അഭിനയിക്കുന്നു. അല്ലെങ്കിൽ പണക്കാരനായി പാവപ്പെട്ടവൻ അഭിനയിക്കുന്നു. പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം എന്നീ കാര്യങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. പ്രിയദർശിനി വന്നപ്പോൾ നിങ്ങളുടെ (സ്വകാര്യ) ബസ് വിട്ട് പ്രിയദർശിനി കാത്തു നിന്ന് തിക്കിത്തിരക്കി ആളുകൾ പോകുന്നതിന്റെ കാരണം നിങ്ങളോടുള്ള വിരോധം കൊണ്ടോ എന്നോടുള്ള സ്‌നേഹം കൊണ്ടോ അല്ല. നമ്മുടെ നാട്ടിലെ കുടുംബിനികൾക്ക് കൈയിൽ കാശില്ലാത്തത് കൊണ്ടാണ്'', അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ വാക്കുകളെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും അദ്ദേഹം അതിൽ ഉറച്ചു നിന്നു. ദാരിദ്ര്യത്തെ മറികടക്കാനായിട്ടില്ലെന്ന അർത്ഥത്തിൽ സ്വയം വിമർശനമാണ് നടത്തിയതെന്ന് ഇന്നലെ അദ്ദേഹം മാദ്ധ്യമങ്ങളോടു പറഞ്ഞു. സൗജന്യ യാത്ര സ്ത്രീകളുടെ അവകാശമാണെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |