
തിരുവനന്തപുരം: ഇന്നലെ ഉച്ചയ്ക്ക് 12.10. ലോക്‌ഭവനിൽ നിന്ന് കാറിൽ പുറത്തിറങ്ങുകയായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ്ആർലേക്കർ. ഗേറ്റ് കടന്നതും, മദ്ധ്യവയസ്കൻ റോഡിൽ അടിതെറ്റി വീഴുന്നതാണ് കണ്ടത്. കാർ നിറുത്താൻ ആവശ്യപ്പെട്ട ഗവർണർ ഇറങ്ങി വീണുകിടന്നയാളുടെ അടുത്തേക്കോടി. വെള്ളയമ്പലം ആൽത്തറ സ്വദേശി ഗിരീഷാണ് വീണത്. പിന്നാലെ എത്തിയ സ്റ്റാഫിന്റെ സഹായത്തോടെ പിടിച്ചുയർത്തി റോഡിന്റെ വശത്ത് ഇരുത്തി. നെഞ്ചിൽ തടവി ആശ്വസിപ്പിച്ചു. വെള്ളമെത്തിച്ച് മുഖം കഴുകിച്ചു. ഗിരീഷിന്റെ ഫോൺ വാങ്ങി ബന്ധുക്കളെ വിവരമറിയിച്ചു.
15 മിനിട്ടോളം ഗിരീഷിനൊപ്പം ചെലവഴിച്ച ആർലേക്കർ പൊലീസിനെ വരുത്തി ആശുപത്രിയിലാക്കാൻ നിർദ്ദേശിച്ചിട്ടാണ് അവിടം വിട്ടത്. ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാനിറങ്ങിയതായിരുന്നു ഗവർണർ. സ്നേഹത്തിന്റെയും നന്മയുടെയും മാതൃകാ പ്രവൃത്തി സമൂഹ മാദ്ധ്യമങ്ങളുൾപ്പെടെ ഏറ്റെടുത്തു.
കാൽമുട്ടിന് തേയ്‌മാനമുള്ള ഗിരീഷിന് നടക്കാൻ പ്രയാസമുണ്ട്. ഷുഗർ അളവും പെട്ടെന്ന് കുറഞ്ഞതോടെ ബാലൻസ് തെറ്റിപ്പോയി. വീഴ്ചയിൽ തോളെല്ല് പൊട്ടിയെന്ന് ജനറൽ ആശുപത്രിയിലെ പരിശോധനയിൽ തെളിഞ്ഞു. വീട്ടുകാരുടെ ആവശ്യപ്രകാരം പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗവർണർ വൈകിട്ട് വിളിച്ചും സുഖവിവരം അന്വേഷിച്ചു. അദ്ദേഹത്തിന്റെ മഹാമനസ്കതയ്ക്കു മുന്നിൽ നമിക്കുകയാണെന്ന് ഗിരീഷ് പറഞ്ഞു.
ക്യാപ്ഷൻ
ലോക്ഭവന് മുന്നിലെ റോഡിൽ കുഴഞ്ഞുവീണ വഴിയാത്രക്കാരന്റെ രക്ഷയ്ക്ക് എത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ്ആർലേക്കറും സ്റ്റാഫ് അംഗങ്ങളും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |