
തിരുവനന്തപുരം: പാർക്കിൻസൺസ്, അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലിറോസിസ് (എ.എൽ.എസ്) തുടങ്ങി നാഡീക്ഷയവുമായി ബന്ധപ്പെട്ട രോഗങ്ങളെ മുൻകൂട്ടി അറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജി. നാനോപോർ സെൻസിംഗ് എന്നാണ് പേര്.
ആർ.ജി.സി.ബിയിലെ ഡോ. കെ.ആർ. മഹേന്ദ്രന്റെ നേതൃത്വത്തിൽ പിഎച്ച്.ഡി വിദ്യാർത്ഥി വർഷ ഷാജി, ഡോ. നീതു പുതുമഠത്തിൽ എന്നിവരാണ് കണ്ടെത്തൽ നടത്തിയത്. പ്രശസ്ത ശാസ്ത്ര മാസികയായ നേച്ചർ നാനോ ടെക്നോളജിയിൽ ഇത് പ്രസിദ്ധീകരിച്ചു. ക്യാൻസർ അടക്കം രോഗങ്ങളെ മുൻകൂട്ടി അറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഈ കണ്ടെത്തൽ സഹായിക്കുമെന്ന് ആർ.ജി.സി.ബി ഡയറക്ടർ ഡോ. ബീന പിള്ള പറഞ്ഞു.
നാനോപോർ എന്ന് അറിയപ്പെടുന്ന ശരീരത്തിലെ ജൈവ സൂചകങ്ങളിലൂടെയാണ് നാഡീരോഗ സാധ്യത കണ്ടെത്തുന്നത്. പാർക്കിൻസൺ രോഗത്തിന് കാരണമാകുന്ന ജൈവ സൂചകങ്ങളെ തിരിച്ചറിയാൽ നിലവിൽ സംവിധാനമില്ല. ഇതിന് പരിഹാരമായി, കൃത്യതയോടെ ബയോമാർക്കറുകളെ തിരിച്ചറിയാൻ സാധിക്കുന്ന 'സെൽഫ് അസംബ്ലിംഗ് ഡ്യുവൽ ഡയമീറ്റർ' നാനോപോർ സെൻസറുകളാണ് ഗവേഷക സംഘം വികസിപ്പിച്ചത്.
ജർമ്മനിയിലെ കൺസ്ട്രക്ടർ യൂണിവേഴ്സിറ്റിയിലെ ഡോ. ഉൾറിച്ച് ക്ലീൻകത്തോഫർ, കൊൽക്കത്ത സി.എസ്.ഐ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കൽ ബയോളജിയിലെ ഡോ.കൃഷ്ണാനന്ദ ചതോപാദ്ധ്യായ എന്നിവരുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയത്. കേന്ദ്ര സർക്കാരിന്റെ ബയോടെക്‌നോളജി, ശാസ്ത്ര സാങ്കേതിക വകുപ്പുകൾ, ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്, കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് എന്നിവയാണ് ധനസഹായം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |