
കോഴിക്കോട്: ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ജില്ലാ,ജനറൽ ആശുപത്രികളിൽ സർക്കാർ പ്രഖ്യാപിച്ച 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം
എങ്ങനെ നൽകാനാകുമെന്ന് കേരള മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ.
സംസ്ഥാനത്ത് 800 ഡോക്ടർമാരുടെ ഒഴിവുണ്ട്. ജില്ല, ജനറൽ ആശുപത്രികളിലെ സ്‌പെഷ്യാലിറ്റികളിൽ പലതിലും മൂന്നോ നാലോ വിദഗ്ദ്ധ ഡോക്ടർമാരേയുള്ളൂ. കാഷ്വാലിറ്റി ഡോക്ടർമാരും വേണ്ടത്രയില്ല. രോഗികളുടെ തിരക്ക് കൂടുതലുമാണ്. പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം നൂറോളം ഡോക്ടർമാരുടെ ഒഴിവുണ്ട്. രാത്രി മുഴുവൻ അടിയന്തര ഡ്യൂട്ടി നോക്കുന്ന സ്‌പെഷ്യലിസ്റ്റുകൾ പകൽ ഒ.പി, ഐ.പി, തിയേറ്റർ ജോലികളും ചെയ്യേണ്ടിവരുന്നത് ഡോക്ടർമാരെയും രോഗികളെയും ഒന്നുപോലെ വലയ്ക്കും.
ഇത് പരിഹരിക്കാൻ കൃത്യമായി ഷിഫ്റ്റുകൾ ക്രമീകരിക്കണം.
ഗ്രാമീണ ജനതയുടെ ആദ്യ ആശ്രയമായ പ്രാഥമികസാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് മികച്ച ചികിത്സ ലഭിച്ചാലേ ജനറൽ, ജില്ല ആശുപത്രികളിലേക്കും മെഡിക്കൽ കോളേജുകളിലേക്കുമുള്ള രോഗികളുടെ അനാവശ്യ ഒഴുക്ക് നിയന്ത്രിക്കാനും കാര്യക്ഷമമായ റഫറൽ സംവിധാനം നടപ്പാക്കാനുമാവൂ. പുതിയ പദ്ധതിയുടെ പേരിൽ ഇവിടെ നിന്നു ഡോക്ടർമാരെ പിൻവലിക്കരുതെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെടുന്നു. സർക്കാർ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളെ അടിയന്തരമായി ശക്തിപ്പെടുത്തണം. നിലവിൽ രോഗികളുടെ എണ്ണക്കൂടുതലും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ കുറവും കാരണം, അതിഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്കുപോലും ഫലപ്രദമായ ചികിത്സ നൽകാനാവുന്നില്ല.
സ്പെഷ്യാലിറ്റിയിൽ മാത്രം
300 ഡോക്ടർമാരില്ല
ആരോഗ്യവകുപ്പിൽ
ഡോക്ടർമാരുടെ ഒഴിവ്..............................800
സ്‌പെഷ്യാലിറ്റി കേഡറിൽ......................300
ജനറൽ കേഡറിൽ.....................................476
അഡ്മിനിസ്‌ട്രേറ്റീവ് കേഡറിൽ.................24
പദ്ധതി മികച്ച രീതിയിൽ നടപ്പാക്കാൻ പുതിയ സ്‌പെഷ്യാലിറ്റി കേഡർ തസ്തികകളുണ്ടാക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഒഴിവുകളിലേക്ക് പി.എസ്.സി വഴി ഡോക്ടർമാരെ നിയമിക്കണം.
-ഡോ. സുനിൽ പി.കെ
പ്രസിഡന്റ്, കെ.ജി.എം.ഒ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |