
കൊച്ചി: ഇടതുമുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ തൃക്കാക്കരയിൽ ചിത്രം തെളിഞ്ഞു. മണ്ഡലം നിലനിറുത്താൻ കച്ചകെട്ടുന്ന യു.ഡിഎഫിന് ഇത്തവണയും ഉമാ തോമസ് തന്നെയാകും സ്ഥാനാർത്ഥിയെന്ന് ഉറപ്പായി. മുൻവർഷങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം ഇത്തവണ വേണ്ടെന്ന് തീരുമാനിച്ച് മഹിളാ കോൺഗ്രസ് കേന്ദ്ര കമ്മിറ്റി അംഗവും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അഡ്വ. പുഷ്പദാസിനെ കളത്തിലിറക്കിയാണ് മണ്ഡലം പിടിക്കാനുള്ള തന്ത്രങ്ങൾ സി.പി.എം മെനയുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുപിന്നാലെ പര്യടനവും റോഡ് ഷോയുമായി പുഷ്പദാസ് ഒരുപടി മുന്നിലെത്തി. ഉമയുടെ സ്ഥാനാർത്ഥിത്വം ഉറപ്പാണെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നീളുന്നത് വെല്ലുവിളിയാണ്.
ട്വന്റി -20 സ്ഥാനാർത്ഥിയായി നടനും സംവിധായകനുമായ അഖിൽ മാരാർ കൂടിയെത്തിതോടെ പോരാട്ടച്ചൂട് കനക്കുമെന്നുറപ്പ്. എൻ.ഡി.എയ്ക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണെങ്കിലും അഖിലിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് വോട്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് അവർ. ജോസ് ജോർജിനെ കളത്തിലിറക്കി ആം ആദ്മിയും മത്സരരംഗത്തുണ്ട്.
യു.ഡി.എഫ് കോട്ട
2011ൽ മണ്ഡലം രൂപീകൃതമായതിനുശേഷം ഉപതിരഞ്ഞെടുപ്പുൾപ്പെടെ നാല് തിരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു വിജയം. ആദ്യ തിരഞ്ഞെടുപ്പിൽ ബെന്നി ബെഹനാൻ സി.പി.എമ്മിലെ എം.ഇ. ഹൈസനാർക്കെതിരെ 22,406 വോട്ടുകളുടെ വിജയമാണ് നേടിയത്. ഇടുക്കി എം.പിയും തൊടുപുഴ എം.എൽ.എയുമായിരുന്ന പി.ടി.തോമസാണ് തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായി കളത്തിലിറങ്ങിയത്. കരുത്തനായ സെബാസ്റ്റ്യൻ പോളിനെ സി.പി.എം രംഗത്തിറക്കിയെങ്കിലും ശ്രമം പാളി. പക്ഷെ, യു.ഡി.എഫിന്റെ ഭൂരിപക്ഷം പകുതിയോളം കുറയ്ക്കാൻ ഇടതിനായി. വോട്ടുവിഹിതത്തിൽ കോൺഗ്രസിന് കുറഞ്ഞത് 10.46ശതമാനം. 22,000ലേറെ ഉണ്ടായിരുന്ന ഭൂരിപക്ഷം 11,966 ആയി ഇടിഞ്ഞു.
2021ൽ പി.ടിക്കെതിരെ വീണ്ടും ഇടതിന്റെ സ്വതന്ത്ര പരീക്ഷണം. അത്തവണ പി.ടി ഭൂരിപക്ഷം നേരിയതോതിൽ ഉയർത്തി. ഇടതിന്റെ ഡോ.ജെ.ജേക്കബിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പി.ടിയുടെ ഭൂരിപക്ഷം 14,329. തൊട്ടടുത്ത വർഷം പി.ടി മരണപ്പെട്ടതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ പി.ടിയുടെ ഭാര്യയെ തന്നെയിറക്കി യു.ഡി.എഫ് സഹതാപ തരംഗം വോട്ടാക്കി വൻവിജയം നേടി. ഉമയുടെ ഭൂരിപക്ഷം 25,016. ഒരിക്കൽ പി.ടിയിലൂടെ 10.46 ശതമാനം വോട്ട് കുറഞ്ഞെങ്കിൽ ഉമ വോട്ടുവിഹിതത്തിൽ 9.94 ശതമാനത്തിന്റെ വർദ്ധനവുണ്ടാക്കി. ഡോ.ജോ ജോസഫെന്ന ഇടതിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി 47,754 വോട്ടിലൊതുങ്ങി.
തിരഞ്ഞെടുപ്പ് 2022
(സ്ഥാനാർത്ഥി,പാർട്ടി, വോട്ട്, വോട്ട് ശതമാനം എന്ന ക്രമത്തിൽ)
ഉമാ തോമസ് (കോൺഗ്രസ്)-----72,770------53.76
ഡോ.ജോ ജോസഫ് (സി.പി.എം)----47,754-----35.28
എ.എൻ. രാധാകൃഷ്ണൻ (ബി.ജെ.പി)--------12,957-----9.57
തിരഞ്ഞെടുപ്പ് 2021
പി.ടി.തോമസ്(കോൺഗ്രസ്)----59,839------43.82
ജെ.ജേക്കബ് (സി.പി.എം) ------45,510--------33.32
തിരഞ്ഞെടുപ്പ് 2016
പി.ടി.തോമസ് (കോൺഗ്രസ്)----61,628------45.42
സെബാസ്റ്റ്യൻ പോൾ (സി.പി.എം)-----49,455----36.55
എസ്.സജി (ബി.ജെ.പി)-----21,247-------15.70
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |