
കൊച്ചി: ജില്ലയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. ഇന്ധന കമ്പനി പ്രതിനിധികളും വിതരണക്കാരും ഉപയോക്താക്കളും പങ്കെടുത്ത യോഗം ജില്ലയിലെ നിലവിലെ സാഹചര്യം വിലയിരുത്തി. മുൻഗണനാ അടിസ്ഥാനത്തിൽ ആശുപത്രികൾ, സ്‌കൂളുകൾ, സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ വരുന്ന ക്ഷേമ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സിലിണ്ടറുകൾ ലഭ്യമാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.
സിലിണ്ടറുകളുടെ വിതരണം സുഗമമാക്കുന്നതിനായി കേരള എൽ.പി.ജി സപ്ലൈ ട്രാക്കർ എന്ന പോർട്ടൽ സജ്ജമാക്കി. ഇന്ധന കമ്പനി പ്രതിനിധികൾ, വിതരണക്കാർ, ഉപയോക്താക്കൾ എന്നിവർക്ക് പോർട്ടലിൽ പ്രവേശനമുണ്ടായിരിക്കും. കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് മുൻഗണനാ അടിസ്ഥാനത്തിൽ സിലിണ്ടറുകൾ അനുവദിക്കുന്നത്.
വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ ഉത്പാദനം നിശ്ചിത ശതമാനം വർദ്ധിപ്പിക്കുന്നതിനും പോർട്ടലിലൂടെ ലഭ്യമായ ആവശ്യകതയുടെ അടിസ്ഥാനത്തിൽ വിതരണം ആരംഭിക്കുന്നതിനും പൊതുവിതരണ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. യോഗത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.കാളിരാജ് മഹേഷ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ എസ്.ആർ.സ്മിത തുടങ്ങിയവർ പങ്കെടുത്തു.
എൽ.പി.ജി വിതരണ ക്രമക്കേട് നിരീക്ഷണത്തിന് സ്ക്വാഡ്
ഏഴ് താലൂക്കുകളിലായി ഒൻപത് സ്‌ക്വാഡുകൾ എൽ.പി.ജി വിതരണ ക്രമക്കേട് നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ 100 കിലോയിലധികം പാചകവാതകം സൂക്ഷിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത്തരം കേസുകളിൽ അവശ്യസാധന നിയമം പ്രകാരം കേസെടുക്കും. ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെതിരെയും നടപടി സ്വീകരിക്കും. അവധി ദിവസങ്ങളിലും മോണിറ്ററിംഗ് സെല്ലുകൾ പ്രവർത്തിക്കും.
സിലിണ്ടറിനും വിറകിനും ഇരട്ടി വില
സ്വകാര്യ ഗ്യാസ് ഏജൻസികൾ മുഖേനയുൾപ്പെടെ ലഭ്യമാക്കുന്ന വാണിജ്യ സിലിണ്ടറുകൾക്ക് വൻതോതിലാണ് വില ഉയർന്നത്. സിലിണ്ടറൊന്നിന് 4,000 മുതൽ 5,000 വരെ ഈടാക്കുന്നുണ്ട്. പ്രതിസന്ധി മുതലാക്കി പലയിടങ്ങളിലും വിറകുവില വൻതോതിൽ വർദ്ധിപ്പിച്ചു. അങ്കമാലിയിൽ ടണ്ണിന് 13,000 രൂപയാണ്. ചിരട്ടയ്ക്കും കിലോയ്ക്ക് 10 രൂപ വർദ്ധിപ്പിച്ചു. ശ്മശാനങ്ങളിലേക്കുള്ള വിറകുവിലയിലും വർദ്ധനവുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |