കോലഞ്ചേരി: തിരഞ്ഞെടുപ്പ് എത്തുമ്പോൾ പതിവുപോലെ ഒരു അവധിക്കാലം ആവർത്തിക്കുന്നു. തോക്കുകൾക്കാണ് ഇങ്ങനെയൊരു സ്പെഷ്യൽ അവധി!
പഴയകാല വീരകഥകൾക്ക് സാക്ഷിയായിരുന്ന പിസ്റ്റളുകളും റൈഫിളുകളും നാടൻ തോക്കുകളും ഇനി അല്പകാലം പൊലീസ് സ്റ്റേഷനുകളുടെ അലമാരകളിൽ വിശ്രമിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി വ്യക്തികളുടെ കൈവശമുള്ള ലൈസൻസുള്ള ആയുധങ്ങൾ സറണ്ടർ ചെയ്യണമെന്ന നിയമപ്രകാരമാണിത്. ഫലപ്രഖ്യാപനം വരെ ഇവ സർക്കാർ കസ്റ്റഡിയിലായിരിക്കും.
എറണാകുളം റൂറൽ പരിധിയിൽ മൊത്തം 1366 ലൈസൻസുള്ള തോക്കുകൾ ഉണ്ടെന്ന് രേഖകൾ പറയുന്നു. അതിൽ ഇതിനകം 1226 തോക്കുകൾ സറണ്ടർ ചെയ്തു കഴിഞ്ഞു. മറ്റുള്ളവ പ്രധാനമായും ബാങ്കുകൾ പോലുള്ള സ്ഥാപനങ്ങളിൽ സുരക്ഷാ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയാണ്. ഇവയ്ക്ക് ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിയുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്.
വിശ്വാസം പൊലീസ് സ്റ്റേഷനെ
സറണ്ടർ ചെയ്ത തോക്കുകൾ അതത് പൊലീസ് സ്റ്റേഷനുകളിലോ അല്ലെങ്കിൽ അംഗീകൃത തോക്ക് വ്യാപാരികളുടെ കസ്റ്റഡിയിലോ സുരക്ഷിതമായി സൂക്ഷിക്കണം. എന്നാൽ, ഭൂരിഭാഗം ലൈസൻസികൾക്കും പൊലീസ് സ്റ്റേഷനുകളെയാണ് വിശ്വാസം.
പ്രൗഢിയോടെ നാടൻ
സറണ്ടർ ചെയ്തവയിൽ ആധുനിക പിസ്റ്റളുകളും റൈഫിളുകളും മാത്രമല്ല, പഴമയുടെ ഗന്ധമുള്ള നാടൻ തോക്കുകളും ഉണ്ട്. പലർക്കും അത് ഒരു പ്രൗഢിയുടെ ചിഹ്നം മാത്രമാണ്. വർഷങ്ങളായി ഉപയോഗിക്കാത്തവയും ഇക്കൂട്ടത്തിൽ ഉണ്ട്.
ലൈസൻസ് ലഭിക്കുക എളുപ്പമല്ല
കൃഷി സംരക്ഷണത്തിന്റെ പേരിലാണ് ഭൂരിഭാഗം പേരും തോക്ക് ലൈസൻസ് എടുത്തിരിക്കുന്നത്. വന്യമൃഗങ്ങളിൽ നിന്ന് വിള സംരക്ഷണമാണ് പ്രധാന കാരണം.
എന്നാൽ തോക്ക് ലൈസൻസ് നേടാൻ പല ഘട്ടങ്ങൾ കടക്കണം. വാങ്ങാനിരിക്കുന്ന കടയുടെ എസ്റ്റിമേറ്റ്, വില്പന സമ്മതപത്രം, ട്രഷറി ചെലാൻ, തിരിച്ചറിയൽ രേഖകൾ, ജനനതീയതി തെളിവ് എന്നിവ ഹാജരാക്കണം. പൊലീസ്, വനം, റവന്യൂ വകുപ്പുകളുടെ എൻ.ഒ.സിയും നിർബന്ധമാണ്. ക്രിമിനൽ കേസ് പ്രതികൾക്കും മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്കും ലൈസൻസ് ലഭിക്കില്ല.
തിരഞ്ഞെടുപ്പ് കാലത്തെ തോക്ക് കൂട്ടായ്മ
ഓരോ തിരഞ്ഞെടുപ്പും തോക്കുടമകൾക്ക് ഒരു ചെറിയ സംഗമവേളയാകാറുണ്ട്. സ്റ്റേഷനിൽ എത്തി ആയുധങ്ങൾ ഏൽപ്പിക്കുമ്പോൾ പരിചയങ്ങൾ പുതുക്കപ്പെടും, ചിലപ്പോൾ പുതുസുഹൃത്തുക്കളും ഉണ്ടാകും!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |