* വ്യവസായമന്ത്രിയുടെ മണ്ഡലമെന്ന നിലയിലും നിരവധി വികസനപദ്ധതികളാലും വാർത്തകളിൽ നിറഞ്ഞ പ്രദേശമാണ് കളമശേരി. രണ്ടാം വട്ടവും മണ്ഡലത്തിൽ മത്സരിക്കുന്ന പി. രാജീവ് തന്റെ വികസനകാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിക്കുന്നു.
•എല്ലാവർക്കുമൊപ്പം: കുഞ്ഞുങ്ങൾ മുതൽ വയോജനങ്ങൾക്ക് വരെ സമഗ്രപുരോഗതി ലക്ഷ്യമിട്ട വികസന നയമാണ് മണ്ഡലത്തിൽ നടപ്പാക്കിയത്. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതാണ് വികസനം എന്നതാണ് കാഴ്ചപ്പാട്. 60 സ്മാർട്ട് അങ്കണവാടികൾ, സ്‌കൂളുകളിൽ മികച്ച സൗകര്യങ്ങൾ, രണ്ട് സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി. ശുദ്ധജലത്തിനായി 'റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകൾ" എല്ലാ സ്‌കൂളുകളിലും സ്ഥാപിച്ചു. എല്ലാ സ്‌കൂളുകളിലും പ്രഭാതഭക്ഷണം ഏർപ്പെടുത്തിയ ആദ്യ മണ്ഡലമാണ് കളമശേരി.
ആദ്യക്ഷരം കുറിക്കുന്നതുമുതൽ ആദ്യ ശമ്പളം ലഭിക്കുന്നതുവരെ ഒപ്പം നിൽക്കുകയാണ് ഞങ്ങൾ.
• വ്യവസായവികസനം: സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട വമ്പൻ പദ്ധതികളുടെ കേന്ദ്രമായി കളമശേരി മാറി. അദാനി ലോജിസ്റ്റിക്സ് പാർക്ക് (600 കോടി) നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. അമേരിക്കൻ കമ്പനിയായ പനറ്റോണിയുടെ ലോജിസ്റ്റിക്സ് പാർക്ക് എടയാറിൽ യാഥാർത്ഥ്യമാവുന്നു. ആഗോള ദൃശ്യ, ശ്രാവ്യ, ആശയവിനിമയ ബ്രാൻഡായ ഇറ്റാലിയൻ കമ്പനി ഡൈനിമേറ്റഡിന്റെ ഇന്നവേഷൻ ഹബ് ആലങ്ങാട് ആരംഭിച്ചു. കരുമാലൂരും കുന്നുകരയിലും ഖാദി ഉത്പാദന കേന്ദ്രങ്ങൾ തുടങ്ങി. ലോജിസ്റ്റിക്‌സ് മേഖലയിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ 'ക്ലാസ് " അക്കാഡമി ഏലൂരിൽ തുടങ്ങി. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടി.സി.സി)യുടെ സ്ഥലത്ത് ബി.പി.സി.എല്ലിന്റെ സ്‌കിൽ അക്കാഡമി സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായി.
• ആരോഗ്യമേഖല മാതൃക: സൂപ്പർ സ്‌പെഷ്യാലിറ്റി നിലവാരമുള്ള ആരോഗ്യപരിപാലന സൗകര്യങ്ങളാണ് ഒരുക്കിയത്. ഏറ്റവും മികച്ച സർക്കാർ സ്വകാര്യ ആശുപത്രികളുടെ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനം മെഡിക്കൽ ക്യാമ്പിലൂടെ ലഭ്യമാക്കി. കളമശേരിയിൽ കാൻസർ റിസർച്ച് സെന്ററിൽ റേഡിയോ തെറാപ്പി ഒഴികെയുള്ള സമ്പൂർണ ഓങ്കോളജി സേവനങ്ങൾ നൽകുന്നുണ്ട്. എറണാകുളം മെഡിക്കൽ കോളേജിന്റെ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്ന പദ്ധതിയും നടപ്പാക്കാനായി. കളമശേരി, ഏലൂർ നഗരസഭകളിൽ ഹോമിയോ ഡിസ്‌പെൻസറികൾ അനുവദിച്ചു. കളമശേരിയെ തിമിര വിമുക്ത മണ്ഡലമാക്കി മാറ്റുകയാണ്.
• വിദ്യാഭ്യാസത്തിന് പ്രത്യേകശ്രദ്ധ: ആധുനിക നിലവാരത്തിലാണ് കുസാറ്റിൽ സ്റ്റേഡിയം നിർമിച്ചത്. ട്രാൻസ്‌ലേഷണൽ ഗവേഷണകേന്ദ്രം, ന്യൂറോ ഡീജനറേഷനുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രം എന്നിവ സർവകലാശാലക്ക് അനുവദിച്ചു. കളമശേരി ടെക്‌നോളജി ഇന്നവേഷൻ സോൺ സ്റ്റാർട്ടപ്പുകൾക്കായി ബഡ്ജറ്റിൽ 20 കോടി അനുവദിച്ചു. 100 കോടി ചെലവിൽ ബി.പി.സി.എൽ കളമശേരിയിൽ ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട തുടങ്ങും. കൗശൽ കേന്ദ്രയും സ്‌കിൽ ഡവലപ്‌മെന്റ് ഹബും കുസാറ്റിലും യാഥാർത്ഥ്യമാകും.
• ജുഡീഷ്യൽ സിറ്റി: കേരള ഹൈക്കോടതി കൂടി ഉൾപ്പെടുന്ന ആയിരം കോടിയിൽപരം രൂപ ചെലവ് വരുന്ന ജുഡീഷ്യൽസിറ്റി കളമശേരിയെ ലോകപ്രശസ്തമാക്കും. 27 ഏക്കറിൽ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുണ്ടാകും. കാൽനൂറ്റാണ്ടുകാലം മുടങ്ങിക്കിടന്ന സീപോർട്ട് എയർപോർട്ട് റോഡ് വികസനം, ഭൂമിയേറ്റെടുക്കൽ പ്രശ്‌നങ്ങൾ പരിഹരിച്ച് യാഥാർത്ഥ്യമാക്കി.
• പച്ചതുരുത്തായി കളമശേരി: നീരൊഴുക്ക് സുഗമമാക്കാൻ ആവിഷ്‌കരിച്ച 327.35 കോടിയുടെ പദ്ധതി കൊണ്ടുവന്നു. 64.83 കോടിയുടെ പദ്ധതികൾ നടപ്പാക്കി.ആയിരത്തിൽപരം ഏക്കറിൽ നെൽക്കൃഷിയും കരിമ്പുകൃഷിയും പുനരാരംഭിച്ചു. കൂവക്കൃഷി ആരംഭിച്ചു. അടുവാശേരിയിൽ ബ്രഷ് വുഡ് ചെക്ക് ഡാമും എടയാറ്റൂരിൽ ലിഫ്റ്റ് ഇറിഗേഷനും വന്നു. കുന്നുകരയിൽ കിൻഫ്ര ഭക്ഷ്യസംസ്‌കരണ പാർക്ക് വരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |