SignIn
Kerala Kaumudi Online
Saturday, 25 April 2026 10.33 AM IST

നാട്ടിൻപുറങ്ങളിൽ പന്തയപ്പോര്

Increase Font Size Decrease Font Size Print Page
panthayam

കോലഞ്ചേരി: തിരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊള്ളുമ്പോൾ നാട്ടിൻപുറങ്ങളിൽ പന്തയ സംസ്കാരവും സജീവമാകുന്നു. സ്ഥാനാർത്ഥികൾ രണ്ടാംഘട്ട പ്രചാരണത്തിനായി വീടുവീടാന്തരം എത്തുമ്പോൾ പന്തയക്കാരും തങ്ങളുടെ രീതിയിൽ കളം പിടിച്ചിരിക്കുകയാണ്.

ഇക്കുറി പന്തയങ്ങളിലെ താരം ‘കുപ്പി’ തന്നെ. ഇതിനുപുറമെ മൊട്ടയടിക്കൽ, പാതി മീശ മുറിക്കൽ തുടങ്ങിയ നാടൻ പന്തയങ്ങളും ഗ്രാമങ്ങളിലെ പ്രധാന ചർച്ചാവിഷയമാണ്. തോറ്റാൽ എതിർപാർട്ടിയുടെ കൊടിയുമായി പൊതുനിരത്തിൽ നടക്കുക എന്ന വ്യത്യസ്ത ശിക്ഷയും ഈ തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേകതയാണ്. പണം വച്ചുള്ള പന്തയങ്ങൾ ഇല്ലെന്നാണ് പങ്കാളികളുടെ വാദം. പകരം മാനവും അഭിമാനവുമാണ് ലക്ഷ്യം.

ജയത്തിൽ ലഭിക്കുന്ന ആവേശം പോലെ തന്നെ തോൽവിയും ഒരു അനുഭവമാണെന്നാണ് യുവതലമുറ പറയുന്നത്. ചിലർക്ക് അത് അഭിമാന നിമിഷമാകുമ്പോൾ മറ്റുചിലർക്കത് വേദനയുടെ രസമാണ്.

പന്തയം ജയിച്ചവരെ വാദ്യമേളങ്ങളോടെ കവലയിലെത്തിച്ച് ആഘോഷിക്കുന്നതും ചില ഗ്രാമങ്ങളിൽ പതിവാണ്. തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പോരാട്ടം മാത്രമല്ല, ഇത്തരം ചെറുതും ചിരിപ്പിക്കുന്നതുമായ പന്തയങ്ങളാണ് നാട്ടിൻപുറങ്ങളിൽ ജനാധിപത്യ ഉത്സവത്തിന് വേറിട്ട നിറം നൽകുന്നത്. തിരഞ്ഞെടുപ്പ് ഫലം എന്തായാലും പന്തയക്കാർക്ക് ഈ കാലം കൊയ്ത്തുകാലം തന്നെയാണ്.

വക്കം -വെള്ളാപ്പള്ളി പന്തയം

2011ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രമുഖരുടെ പന്തയവും ഇന്നും മലയാളികൾ ഓർക്കുന്നു. വെള്ളാപ്പള്ളി നടേശനും വക്കം പുരുഷോത്തമനും തമ്മിലായിരുന്നു ആ പന്തയം. യു.ഡി.എഫ് 85 സീറ്റിലധികം നേടുമെന്നായിരുന്നു വക്കത്തിന്റെ പ്രവചനം. എന്നാൽ 75ൽ താഴെയായിരിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിലയിരുത്തൽ. ഒടുവിൽ വെള്ളാപ്പള്ളിയുടെ പ്രവചനത്തിനനുസരിച്ചായിരുന്നു ഫലം വന്നത്. തോറ്റ വക്കം പുരുഷോത്തമൻ രണ്ട് പവന്റെ നവരത്ന മോതിരം സമ്മാനമായി നൽകിയത് പന്തയത്തിന്റെ ഗൗരവം തെളിയിച്ച സംഭവമായി ഓർമ്മിക്കപ്പെടുന്നു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY