
കൊച്ചി: വേനൽച്ചൂടിന്റെ കാഠിന്യമേറിയതോടെ ഉച്ചസമയത്തെ ട്രിപ്പുകൾ വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ആരോഗ്യസംരക്ഷണവും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണിത്. കഴിഞ്ഞ ദിവസം എട്ടോളം പ്രാദേശിക ട്രിപ്പുകൾ റദ്ദാക്കി.
ചൂട് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കണമെന്ന് കോർപ്പറേഷൻ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയുള്ള സമയത്ത് എറണാകുളം ഡിപ്പോയിൽ നിന്നുള്ള ട്രിപ്പുകൾ കുറച്ചത്. പശ്ചിമകൊച്ചി, ആലുവ, പറവൂർ റൂട്ടുകളിലാണ് പ്രധാനമായും സർവീസുകൾ കുറച്ചത്. അടുത്ത മാസത്തോടെ സർവീസുകൾ പൂർവസ്ഥിതിയിലാകുമെന്ന് കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ അറിയിച്ചു.
വരുമാനം ഇടിഞ്ഞു
ട്രിപ്പുകൾ കുറച്ചതോടെ പ്രതിദിന വരുമാനത്തിൽ നേരിയ ഇടിവുണ്ടായി. ശരാശരി 18-20 ലക്ഷം രൂപയാണ് എറണാകുളം ഡിപ്പോയിലെ വരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 16 ലക്ഷം രൂപയായി കുറഞ്ഞു.
കഠിന ചൂട് കാരണം ഉച്ചസമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞു
പരീക്ഷാക്കാലമായതിനാൽ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ കുറഞ്ഞു
ദീർഘദൂര സർവീസുകൾ തുടരും
എറണാകുളത്ത് നിന്നുള്ള തിരുവനന്തപുരം, കോഴിക്കോട്, ബംഗളൂരു ട്രിപ്പുകൾ മുടക്കിയിട്ടില്ല. എപ്പോൾ വേണമെങ്കിലും യാത്രയ്ക്ക് സജ്ജമാകുന്ന വിധത്തിൽ ഡ്രൈവറെയും കണ്ടക്ടറെയും ക്രമീകരിച്ചാണ് ചില ട്രിപ്പുകൾ ഒഴിവാക്കുന്നത്. ജീവനക്കാരും തീരുമാനത്തിനൊപ്പമാണ്.
സ്റ്റേഷൻ- കൂടിയത് (C°) - കുറഞ്ഞത് (C°)
• പാലക്കാട് 37.8 - 25.0
• കോട്ടയം 37.0 - 21.2
• പുനലൂർ 36.8 - 22.0
• കോഴിക്കോട് സിറ്റി 36.2 -26.2
• തിരുവനന്തപുരം സിറ്റി 36.1-25.0
• സിയാൽ കൊച്ചി 35.3 -23.7
• കണ്ണൂർ എയർപോർട്ട് 35.0- 21.8
• വെള്ളാനിക്കര 34.6 -24.8
• കണ്ണൂർ,34.6 -25.0
• തിരുവനന്തപുരം എയർപോർട്ട് 34.5 -25.8
• കരിപ്പൂർ എയർപോർട്ട് 33.4-23.4
• കൊച്ചി എയർപോർട്ട് 31.8-22.8
(29-3-26 ഐ.എം.ഡി കേരള)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |