കൊച്ചി: കനത്ത വേനലിൽ ചുട്ടുപൊള്ളുകയാണ് ജില്ല. അനുഭവപ്പെടുന്നത് അത്യുഷ്ണം. കനത്ത വെയിലും വർദ്ധിച്ച താപനിലയും മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും തളർത്തുന്നു. മുൻ വർഷങ്ങളേക്കാൾ ഉയർന്ന താപനിലയും ദൈർഘ്യമേറിയ പകലും ഇത്തവണത്തെ ചൂട് കാലത്തിനുണ്ടെന്നതും അസഹനീയമാണ്. കൂത്താട്ടുകുളം താമരക്കാട്ടെ തടിമില്ലിലെ തൊഴിലാളിയായ ഒഡീഷ സ്വദേശി പാണ്ഡവ ബൈരയ്ക്ക് (27) ഇന്നലെ കടുത്ത സൂര്യാഘാതമേറ്റത് ആശങ്കയേറ്റുന്നു.
എതിർ ചുഴലിയെന്ന പ്രതിഭാസം കൂടി വന്നതോടെ വരും ദിവസങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന. നാല് ദിവസത്തേക്ക് കൂടി ഇതേ കാലാവസ്ഥ തുടരുമെന്ന് കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. എം.ജി. മനോജ് പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കുമുകളിൽ രൂപപ്പെട്ട ഉഷ്ണതരംഗത്തിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ ഇത്രയും ചൂട് കൂടുന്നത്.
എതിർ ചുഴലി
മഴയ്ക്ക് കാരണമാകുന്ന ന്യൂനമർദ്ദത്തിന് വിപരീതമായി സംഭവിക്കുന്ന അവസ്ഥയാണ് എതിർചുഴലി. അതായത് ഉന്നതമർദ്ദം രൂപപ്പെടുത്തുന്ന ചുഴലി. ഇത് വരണ്ട കാലവസ്ഥയ്ക്ക് കാരണമാകുന്നു.
ആയിരക്കണക്കിന് കിലോമീറ്റർ വ്യാസമുള്ള എതിർ ചുഴലി ഭൂമിയുടെ പ്രതലത്തോടുചേർന്ന വായുവും ചൂടാക്കും. ഘടികാരദിശയിൽ കറങ്ങുന്ന ഈ വായുവിന്റെ ചക്രത്തിന് വലുപ്പം കൂടുംതോറും കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ചൂട് വ്യാപിക്കും. ഭൗമപ്രതലത്തിൽനിന്ന് ഒന്നര കിലോമീറ്റർ വരെ ഉയരത്തിലാണ് ഈ ചുഴലി.
ജാഗ്രതാ നിർദ്ദേശം
പകൽ 11 മുതൽ മൂന്ന് വരെ പുറത്തിറങ്ങുന്നതും വെയിലേൽക്കുന്നതും ഒഴിവാക്കുക.
ഹൃദ്രോഗം, പ്രമേഹം, ചർമ്മരോഗങ്ങൾ, കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവരും ആൽബനിസം പോലെയുള്ള അവസ്ഥയുള്ളവരും വെയിലിൽ ഇറങ്ങരുത്.
ധാരാളമായി ശുദ്ധജലം കുടിക്കുകയും വായുസഞ്ചാരം ഉറപ്പാക്കാനും ശരീരം തണുപ്പിക്കാനും ശ്രമിക്കണം.
പകൽ വെയിൽ സമയത്തുള്ള ജോലി ഒഴിവാക്കണം.
കൃത്യമായ ഇടവേളകളിൽ വിശ്രമിക്കണം.
കുടയും പാദരക്ഷകളും ഉപയോഗിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
തളർച്ച അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം.
കന്നുകാലികൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും വെള്ളവും തണലും ഉറപ്പാക്കണം.
വിശ്രമിക്കാനുള്ള തണൽ ഇടങ്ങളും തണ്ണീർ പന്തലുകളും ഒരുക്കാൻ ശ്രമിക്കണം.
തുറസായ സ്ഥലത്തുള്ള പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവയും സെലക്ഷൻ പ്രോസസുകൾ, തൊഴിൽമേളകൾ തുടങ്ങിയ പരിപാടികളും പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയങ്ങളിൽ ഒഴിവാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |