
കൂത്താട്ടുകുളം: വീടിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേൽ പി.എം. പ്രസാദിന്റെ വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഭീതി പരത്തി മൂർഖൻ പാമ്പ് എത്തിയത്. പാമ്പിന് മുന്നിലകപ്പെട്ട പ്ലസ്ടു വിദ്യാർത്ഥിനി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പ്രസാദിന്റെ മകളായ ശ്രീനന്ദന മുറിക്കുള്ളിൽ അസാധാരണമായ ശബ്ദം കേട്ട് ചെന്നു നോക്കിയതായിരുന്നു. കണ്ടത്, പത്തി വിരിച്ച് നിൽക്കുന്ന മൂർഖനെ.
പാമ്പിനെ കണ്ട് ഭയന്ന ശ്രീനന്ദന ഉടൻ തന്നെ കട്ടിലിലേക്ക് ചാടിക്കയറി നിലവിളിച്ച് അച്ഛനെ വിളിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ സ്‌നേക്ക് റെസ്ക്യൂ ടീം അംഗമായ സാബി സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടി. വാർഡ് കൗൺസിലർ വത്സല സജീവനും സ്ഥലത്ത് സന്നിഹിതയായിരുന്നു.
വേനൽ കടുത്തതോടെ കൂത്താട്ടുകുളത്തും പരിസരപ്രദേശങ്ങളിലും പാമ്പുകളുടെ ശല്യം വർദ്ധിച്ചു വരുന്നതായി നാട്ടുകാർ പറഞ്ഞു. ചൂട് കൂടിയതിനാൽ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇഴജന്തുക്കൾ എത്താനുള്ള സാദ്ധ്യത കൂടുതലാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |