ഫാക്ടംഫോസ് പ്ലാന്റ് കമ്മീഷനിംഗ് വൈകും
കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ കൊച്ചിൻ ഡിവിഷനിലെ 1650 ടൺ ഫാക്ടം ഫോസ് പ്ലാന്റിന്റെ കമ്മീഷനിംഗ് ഇനിയും വൈകും. കഴിഞ്ഞ മാർച്ചിൽ കമ്മിഷനിംഗ് ഉണ്ടാകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്. വരുന്ന ജൂൺ മാസത്തിലേക്ക് ലക്ഷ്യം വച്ചിട്ടും പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ഫാക്ടം ഫോസ് ഉല്പാദനത്തെ ഇത് സാരമായി ബാധിക്കും. കമ്പനിയുടെ ലാഭവും വൻതോതിൽ കുറയും. ഇറക്കുമതി ചെയ്യുന്ന ഫോസ്‌ഫോറിക് ആസിഡ് സൂക്ഷിക്കുന്നതിന് വില്ലിംഗ്ടൺ ഐലൻഡിൽ 20,000 ടൺ ശേഷിയുള്ള ആസിഡ് സ്റ്റോറേജ് ടാങ്കിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.
രണ്ടു വർഷമായി കാപ്രൊലാക്ടം പ്ലാന്റ് പ്രവർത്തനം നിലച്ചിട്ട്. ഇവിടെ അനോൺ, ഹയാം, ലാക്ടം എന്നിങ്ങനെ മൂന്നു സുപ്രധാന പ്ലാന്റുകളാണുള്ളത്. ഹയാം പ്ലാന്റിൽ നൈട്രിക് ആസിഡിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്പാദനത്തിന്റെ പൈലറ്റ് പ്രവർത്തനം വിജയകരമായിരുന്നെങ്കിലും പിന്നീട് മുന്നോട്ടുപോയില്ല. കാപ്രൊലാക്ടം പ്ലാന്റിന്റെ തന്നെ ഒരു ഭാഗം ഉപയോഗിക്കുന്നതിനാൽ പുതിയ നിക്ഷേപം ആവശ്യമില്ല. നൈട്രിക് ആസിഡ് ഉല്പാദനം കമ്പനിക്ക് ലാഭകരമായിരുന്നു. അമോണിയയാണ് അസംസ്കൃത വസ്തു.
3 പദ്ധതികൾ കടലാസിലൊതുങ്ങി
2025 നവംബറിൽ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയ 6,350 കോടി രൂപയുടെ നിക്ഷേപ പദ്ധതിയും കടലാസിലൊതുങ്ങി. പുതിയ ഫോസ്ഫോറിക് ആസിഡ് പ്ലാന്റ്, സൾഫ്യൂറിക് ആസിഡ് പ്ലാന്റ്, യൂറിയ പ്ലാന്റ് എന്നിവയായിരുന്നു പദ്ധതികൾ. പുതിയ സി.എം.ഡി. എസ്. ശക്തിമണിയുടെ നീക്കങ്ങളിലാണ് ഏകപ്രതീക്ഷ.
ജീവനക്കാർ 1518 മാത്രം
12,000 ജീവനക്കാരുണ്ടായിരുന്ന ഫാക്ടിൽ ഇന്ന് സ്ഥിരം ജീവനക്കാർ 1518 മാത്രം. മേയ് മാസത്തോടെ 82 ഓളം പേർ സർവീസിൽ നിന്ന് വിരമിക്കും.
ഫാക്ടിന്റെ നിലനില്പിന് യൂറിയ പ്ലാന്റ് അനിവാര്യം. സമയബന്ധിതമായി കമ്മീഷൻ ചെയ്യണം. മാനേജ്മെന്റ് നിഷ്ക്രിയത്വം അവസാനിപ്പിക്കണം
ടി.എം. സഹീർ,
വർക്കിംഗ് പ്രസിഡന്റ്,
ഫാക്ട് എംപ്ലോയീസ് കോൺഗ്രസ്.
പ്രതിവർഷം 60,000 മെട്രിക് ടൺ കാപ്രോലാക്ടം രാജ്യം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ, 'മേയ്ക്ക് ഇൻ ഇന്ത്യ" പദ്ധതിയിൽ ഉൾപ്പെടുത്തി കാപ്രോലാക്ടം പുനരുത്പാദനം നടത്താൻ ഉടൻ കേന്ദ്ര സർക്കാറും മാനേജ്മെന്റും തയ്യാറാകണം.
ജോർജ് തോമസ് ടി,
സെക്രട്ടറി ജനറൽ,
ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |