കൊല്ലം: ചിന്നക്കട, കുണ്ടറ, കൊട്ടാരക്കര, ഇടമൺ ദേശീയപാത നാലുവരിയാക്കാൻ സംസ്ഥാന സർക്കാർ സ്ഥലം ലഭ്യമാക്കിയാൽ പരമാവധി വീതിയിൽ റോഡ് വികസിപ്പിക്കുന്നത് പരിശോധിക്കുമെന്ന് കേന്ദ്ര ദേശീയപാത, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി ഉറപ്പ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ചിന്നക്കട ഇടമൺ ദേശീയപാത വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നിതിൻ ഗഡ്ഗരിയുമായി എം.പി ചർച്ച നടത്തിയിരുന്നു.
ചിന്നക്കട- ഇടമൺ ദേശീയപാത പരമാവധി വീതിയിൽ വികസിപ്പിക്കാൻ ദേശീയപാത അതോറിട്ടി ഒരിക്കൽ തത്വത്തിൽ അംഗീകാരം നൽകിയതാണെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. കടമ്പാട്ടുകോണത്ത് നിന്ന് ഇടമണിലേക്കുളള പുതിയ ഗ്രീൻഫീൽഡ് ഹൈവേ നിലവിലെ ചിന്നക്കട ഇടമൺ ഹൈവേയ്ക്ക് പകരമാവില്ല. ഹൈവേ ആരംഭിക്കുന്ന ചിന്നക്കടയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ് പുതിയ ഹൈവേയുടെ തുടക്കം. കുണ്ടറ, കൊട്ടാരക്കര തുടങ്ങി നഗര സമാനമായി വികസിച്ച പ്രദേശങ്ങളിൽ കൂടിയുളള പാത പരമാവധി വീതിയിൽ വികസിപ്പിക്കേണ്ടതാണ്. റോഡിന്റെ രണ്ടു വശവുമുളള പ്രദേശങ്ങൾ ജനസാന്ദ്രമാണ്. ദേശീയപാതയുടെ വികസനം നടക്കാത്തതിനാൽ യാത്രക്കാരും ചരക്കുനീക്കവും വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് നിലവിൽ അനുഭവപ്പെടുന്നത്. എത്രയും വേഗം വികസനം സാദ്ധ്യമാക്കണമെന്ന് എം.പി ചർച്ചയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |