കൊല്ലം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ഏറ്റവും നിർണായകമായ സമയം സർക്കാർ നഷ്ടപ്പെടുത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കടലിൽ കാണാതായ ചവറ പുത്തൻതുറ ഗൗതം കൃഷ്‌ണയുടെ അമ്മ രേഷ്‌മയെയും കുടുംബത്തെയും സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരമായി ഇടപെടേണ്ട ആദ്യ മണിക്കൂറുകൾ സർക്കാർ നഷ്ടപ്പെടുത്തി. അതുകൊണ്ടാണ് കുടുംബത്തിന്റെ ആശ്രയമായ അംഗങ്ങളുടെ ജീവൻ നഷ്ടമാകുന്നതിലേക്കും ഗൗതം കൃഷ്‌ണ ഉൾപ്പടെയുള്ളവരെ ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലേക്കും എത്തിയത്. അപകടം നടന്നയുടനെ കൃത്യമായ ഏകോപനത്തോടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും പരാജയപ്പെട്ടു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ വലിയ വീഴ്‌ചയുണ്ടായി. ഗൗതമിന്റെ അമ്മ രേഷ്‌മ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനുശേഷം, സംഭവമുണ്ടായി എട്ടാംനാൾ മാത്രമാണ് തെരച്ചിൽ വ്യാപിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ തെരച്ചിലാണ് നടത്തിയതെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി രക്ഷാപ്രവർത്തനത്തിലെ വീഴ്ചകൾ മറയ്‌ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |