കൊല്ലം: സർക്കാർ സഹായമായി അഞ്ച് വർഷത്തിനിടെ 629.85 കോടിയിലേറെ രൂപ ലഭിച്ചിട്ടും കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിൽ അവശതാ പെൻഷൻ വിതരണം വീണ്ടും മുടങ്ങി. ജൂൺ, ജൂലായ് മാസങ്ങളിലെ പെൻഷൻ ഉൾപ്പെടെ നിലവിലെ കുടിശ്ശിക തീർക്കാൻ 1,70,06,800 രൂപ വേണമെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്.
വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകൾ പ്രകാരം 2022 ഒക്ടോബർ മുതൽ 2023 ജനുവരി വരെയും 2025 ആഗസ്റ്റ് മുതൽ ഡിസംബർ വരെയുമുള്ള അവശതാ പെൻഷൻ കുടിശ്ശികയും പൂർണമായി നൽകിയിട്ടില്ല. ഒരു പ്രവൃത്തിദിവസത്തിന് രണ്ടുരൂപ വീതം അംശാദായം അടയ്ക്കുന്ന തൊഴിലാളികളുടെ അംശാദായ പെൻഷനിൽ കുടിശ്ശികയില്ലെന്നും അവശതാ പെൻഷനിൽ മാത്രമാണ് വീഴ്ചയെന്നും രേഖ വ്യക്തമാക്കുന്നു.
2021-22മുതൽ 2025-26വരെ ബോർഡിന് സർക്കാർ അനുവദിച്ചത് 629,85,17,289 കോടി രൂപയാണ്. ഇത്രയും തുക ലഭിച്ചിട്ടും അവശതാ പെൻഷൻ കുടിശ്ശിക തുടരുകയാണ്. അതേസമയം, ബോർഡിന് മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ വായ്പയോ കടബാദ്ധ്യതയോ ഇല്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
നിലവിൽ ബോർഡിൽ 2,79,466 തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിമാസം 2000 രൂപ വീതമാണ് അവശതാ പെൻഷൻ നൽകുന്നത്. സ്കോളർഷിപ്പ്, ക്യാഷ് അവാർഡ്, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, ചികിത്സാ സഹായം, ശവസംസ്കാര ധനസഹായം, പ്രകൃതിക്ഷോഭ ധനസഹായം, കണ്ണട അലവൻസ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളിൽ കുടിശ്ശികയില്ല.
2021ലെ കേരള കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ഭേദഗതിയോടെ തൊഴിലാളിയും തൊഴിലുടമയും ക്ഷേമനിധിയിലേക്ക് അടയ്ക്കുന്ന പ്രതിദിന വിഹിതം ഒരു രൂപയിൽ നിന്ന് രണ്ട് രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു. അതേസമയം സർക്കാരിന്റെ പ്രതിദിന വിഹിതം രണ്ട് രൂപയിൽ നിന്ന് ഒരു രൂപയായി കുറച്ചു. തൊഴിലാളികളിൽ നിന്നുള്ള വിഹിതം വർദ്ധിപ്പിച്ചിട്ടും അവശതാ പെൻഷൻ കുടിശ്ശിക തുടരുകയാണ്.
നാഥനില്ലാ കളരി
യു.ഡി.എഫ് സർക്കാർ വന്നിട്ടും ബോർഡിന് ചെയർമാനില്ല
എൽ.ഡി.എഫ് സർക്കാർ നിയമിച്ച ചെയർമാൻ രാജിവച്ചു
താത്കാലിക ജീവനക്കാരെ നിയമിക്കുന്നത് ബോർഡ് നേരിട്ട്
നിയമനത്തിന് പ്രത്യേക സർവീസ് ചട്ടമില്ല
നിയമനം ഡെപ്യുട്ടേഷനിലൂടെയും താത്കാലിക ദിവസവേതനത്തിനും
നിലവിൽ പതിനഞ്ചോളം താത്കാലിക ജീവനക്കാർ
ഓഫീസ് അറ്റൻഡന്റിന് 750, ടൈപ്പിസ്റ്റിന് 840, ഡ്രൈവർക്ക് 810 രൂപ വീതമാണ് ദിവസവേതനം
പെൻഷന് കാത്തിരിക്കുന്നത്
59462 പേർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |