10 ഡോക്ടർമാർ ഇന്ന് എത്തണമെന്ന് നിർദ്ദേശം
കൊല്ലം: നിയമിച്ച സ്പെഷ്യലിസ്റ്റ് യോഗ്യതയുള്ള ഡോക്ടർമാർ എത്തിയാൽ സർക്കാർ പ്രഖ്യാപിച്ച 24 മണിക്കൂർ സ്പെഷ്യാലിറ്റി പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്ന് മുതൽ നടപ്പാകും. ഡി.എം.ഒ നിയമിച്ച 11 സ്ഥിരം ഡോക്ടർമാരിൽ ഒരാളും എൻ.എച്ച്.എം മുഖേന താത്കാലികാടിസ്ഥാനത്തിൽ നിയമിച്ച സ്പെഷ്യലിസ്റ്റ് യോഗ്യതയുള്ള ഏഴ് പേരിൽ രണ്ട് പേരുമാണ് ഇന്നലെ വൈകിട്ട് വരെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.
പുനലൂരിലേക്ക് മാറ്റിയവരിൽ എത്താത്ത പത്ത് ഡോക്ടർമാർക്ക് ഇന്ന് തന്നെ ജോലിയിൽ പ്രവേശിക്കണമെന്ന് ഡി.എം.ഒ ഇന്നലെ കത്ത് നൽകി. പരിമിതമായ സ്പെഷ്യലിസ്റ്റുകളെ വിന്യസിച്ച് 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം പ്രായോഗികമല്ലെന്ന കെ.ജി.എം.ഒ.എയുടെ നിലപാടിന്റെ ഭാഗമായാണ് ഡോക്ടർമാർ ഇന്നലെ വരെ ജോലിയിൽ പ്രവേശിക്കാതിരുന്നത്. കൂടുതൽ സ്പെഷ്യലിസ്റ്റുകളെ താത്കാലികടിസ്ഥാനത്തിൽ നിയമിക്കാൻ എൻ.എച്ച്.എം വീണ്ടും ഇന്റർവ്യു നടത്തുന്നുണ്ട്. രാത്രിയിൽ കാഷ്വാലിറ്റി ശക്തമാക്കാൻ എൻ.എച്ച്.എം മുഖേന 3 കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെക്കൂടി നിയമിച്ചിട്ടുണ്ട്.
ആവശ്യമായത്ര ഡോക്ടർമാർ എത്തുന്നതുവരെ 12 മണിക്കൂർ മാത്രമേ സ്പെഷ്യലിസ്റ്റുകൾ പൂർണസമയം ആശുപത്രിയിൽ ഉണ്ടാകൂ. രാത്രി ഓൺ കോൾ ഡ്യൂട്ടിയാകും. എൻ.എച്ച്.എമ്മിൽ നിന്നു കൂടുതൽ ഡോക്ടർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതോടെ 24 മണിക്കൂറും സ്പെഷ്യലിസ്റ്റുകൾ ആശുപത്രിയിൽ ഉണ്ടാകും. മെഡി. ആശുപത്രികളിൽ നിന്ന് സീനിയർ റെസിഡന്റുമാരെ പുനർവിന്യസിക്കാനും ആലോചനയുണ്ട്.
24 മണിക്കൂർ അഞ്ച് സ്പെഷ്യാലിറ്റികൾ
മെഡിസിൻ
സർജറി
ഗൈനക്കോളജി
പീഡിയാട്രിക്സ്
ഓർത്തോ
അനസ്തേഷ്യ
........................................
ആശുപത്രിയിൽ
നിലവിലുള്ള സ്പെഷ്യലിസ്റ്റുകൾ- 14
പുതുതായി നിയമിച്ച സർക്കാർ ഡോക്ടർമാർ-12
ജോലിയിൽ പ്രവേശിച്ചത് ഒരാൾ മാത്രം
പ്രവേശിച്ചയാൾ അവധിയെടുത്തു
..............................................
എൻ.എച്ച്.എം മുഖേന താത്കാലിക നിയമനം
3 കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ
നിയമിച്ച ഏഴ് സെപ്ഷ്യലിസ്റ്റുകളിൽ രണ്ട് പേരെത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |