പരാതിക്കാരും അപേക്ഷകരും വലയുന്നു
കൊല്ലം: ദിവസേന നൂറുകണക്കിന് പേർ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആർ.ടി.ഒ, സബ് ആർ.ടി ഓഫീസുകളിൽ ഉദ്യോഗസ്ഥരെ സന്ദർശിക്കാൻ സമയം നിശ്ചയിച്ചത് വല്ലാത്ത ബുദ്ധിമുട്ടാവുന്നു. അപേക്ഷകളും പരാതികളും നൽകാൻ അനുവദിച്ചിരിക്കുന്നത് മൂന്ന് മണിക്കൂർ മാത്രം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെയുള്ള സന്ദർശക സമയം പുനഃപരിശോധിക്കണമെന്നാണ് ആവശ്യമുയരുന്നത്.
വാഹന രജിസ്ട്രേഷൻ, ഉടമസ്ഥാവകാശ കൈമാറ്റം, ലൈസൻസ്, പെർമിറ്റ്, ഫിറ്റ്നസ്, നികുതി തുടങ്ങിയ ആവശ്യങ്ങൾക്കാണ് ദിവസവും വലിയ തിരക്ക്. രേഖകളിലെ പിഴവുകൾ തിരുത്താനും പരാതികൾ നൽകാനും ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള ഇടപെടൽ ആവശ്യമായ വിഷയങ്ങളുമുണ്ട്. മൂന്ന് മണിക്കൂറിനുള്ളിൽ ഇത്രയും അപേക്ഷകരെ കൈകാര്യം ചെയ്യേണ്ടിവരുന്നത് ഉദ്യോഗസ്ഥർക്ക് തന്നെ തലവേദനയായി.
ദൂരെപ്രദേശങ്ങളിൽനിന്ന് എത്തുന്നവർ, ഭിന്നശേഷിക്കാർ, തൊഴിലാളികൾ, മുതിർന്ന പൗരന്മാർ എന്നിവരാണ് വലയുന്നത്. ജോലി നഷ്ടപ്പെടുത്തി എത്തുന്ന തൊഴിലാളികൾക്കും ദൂരയാത്ര ചെയ്തെത്തുന്നവർക്കും കൃത്യ സമയത്ത് നടപടികൾ പൂർത്തിയാക്കാനാകാത്ത സാഹചര്യമുണ്ട്. മുമ്പുള്ളതുപോലെ വൈകിട്ട് 5 വരെ പൊതുജനങ്ങളിൽനിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
ഏജന്റുമാരെ ഏൽപ്പിച്ചാൽ ക്യൂവില്ല!
വാഹനം നേരിൽ കാണാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ച ഉദ്യോഗസ്ഥരും കൊല്ലത്തുണ്ട്. അടുത്തിടെ കൊല്ലം ആർ.ടി ഓഫീസിലെ വനിതാ എ.എം.വി.ഐയ്ക്ക് ഇത്തരമൊരു ക്രമക്കേടിൽ സസ്പെൻഷൻ ലഭിച്ചിരുന്നു. അന്തർസംസ്ഥാന സർവീസിന് പോകുന്ന ടൂറിസ്റ്റ് ബസുകൾക്ക് പെർമിറ്റ് അനുവദിക്കാൻ വാഹനം പരിശോധിക്കാതെ നടപടികൾ പൂർത്തിയാക്കുന്നതായി ആക്ഷേപമുണ്ട്. തങ്ങളെ ഏൽപ്പിച്ചാൽ ഓഫീസിലെ ക്യൂവിൽ നിൽക്കാതെ പല സേവനങ്ങളും വേഗത്തിൽ പൂർത്തിയാക്കാമെന്നാണ് ഏജന്റുമാരുടെ വാദം. നിശ്ചിത ഫീസിന് പുറമെ 500 വരെയും അടിയന്തര സേവനങ്ങൾക്ക് 5000 വരെയും ഇവർ അധികം വാങ്ങാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |