ചെമ്പ് കാട്ടിക്കുന്നിൽ വൈദ്യുതികമ്പി കുട്ടികൾക്ക് മേൽ പൊട്ടിവീണു
വൈക്കം: വീടിന് സമീപം വഴിയിൽ കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് വൈദ്യുതികമ്പി പൊട്ടിവീണ് ഷോക്കേറ്റു.
കാട്ടിക്കുന്ന് ചിറ്റേത്തറ സുബിൻ, നിമ്മി ദമ്പതികളുടെ മക്കളായ ശ്രീഹരി(12), സഹോദരൻ കാശിനാഥ് (9) എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചെമ്പ് കാട്ടിക്കുന്ന് തുരുത്തിൽ ഇന്നലെ ഉച്ചയോടെയാണ് അപകടം. കാശിനാഥനാണ് ആദ്യം ഷോക്കേറ്റത്. ഇത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശ്രീഹരിക്ക് ഷോക്കേറ്റത്. ശ്രീഹരിയുടെ കാൽമുട്ടിന് താഴെ പൊള്ളലേറ്റ നിലയിലാണ്. കാശിനാഥന് പരിക്കില്ല. ഓല വീണ് കിടന്ന കമ്പിയാണ് കുട്ടിയുടെ മേൽ വീണത്. സമീപവാസികൾ ഒടിയെത്തി കമ്പുകൊണ്ട് കമ്പി തട്ടിമാറ്റിയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം
കാട്ടിക്കുന്ന് പ്രദേശത്തെ വൈദ്യുതി കമ്പികളിലെ അപകടാവസ്ഥ ഒഴിവാക്കാൻ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ. റോഡിലെ പല ലൈനുകളിലും ഓലകൾ വീണുകിടക്കുകയാണ്. ചെമ്പ് വൈദ്യുതി ഓഫീസിന് കീഴിലാണ് ഈ പ്രദേശം. അപകടാവസ്ഥ അറിയിച്ചാലും ആരും എത്താറില്ല. ഓലമടൽ വീണ് കമ്പിയിൽ തീപ്പൊരി ഉണ്ടാകുന്നത് ദൃശ്യങ്ങൾ ഉൾപ്പെടെ കെ.എസ്.ഇ.ബിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നാട്ടുകാർ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.
മഴക്കാലത്ത് കുട്ടികൾ അപകടങ്ങളിൽപ്പെടാനുള്ള സാദ്ധ്യത ഏറെയുള്ളതിനാൽ രക്ഷകർത്താക്കൾ ജാഗ്രത പുലർത്തണം.
അടുത്ത ദിവസങ്ങളിലായി കുട്ടികൾക്ക് വൈദ്യുതാഘാതമേൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കെ.ബിനിമോൻ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |