
തലയോലപ്പറമ്പ്: പേവിഷബാധ സംശയിക്കുന്ന തെരുവുനായയുടെ കടിയേറ്റ് 4 പേർക്ക് പരിക്ക്. തലയോലപ്പറമ്പ് ബസ്റ്റാന്റിന് സമീപം ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. ഇതര സംസ്ഥാനക്കാരനായ കെട്ടിട നിർമ്മാണ തൊഴിലാളി നസറുദ്ദിനാണ് ആദ്യം കടിയേറ്റത്. തുടർന്ന് ഇതേ നായ രാവിലെ 9.30 ഓടെ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്‌കൂളിന് മുൻവശത്തുള്ള റോഡിൽ കോളേജ് വിദ്യാർത്ഥിനിയെ ആക്രമിച്ചു. പെൺകുട്ടി സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഓടിക്കയറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് വൈകിട്ട് 3.30 ഓടെ മുഹമ്മദ് ബഷീർ സ്മാരക സ്‌കൂൾ പരിസരത്ത് വച്ചാണ് അദ്ധ്യാപകന് കടിയേറ്റത്. വി.എച്ച്.എസ്.സി അദ്ധ്യാപകൻ രാജീവ് ശേഖറിന്റെ കാലിനാണ് പരിക്കേറ്റത്. സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്തേക്കിറങ്ങിയ നായ മാർക്കറ്റ് ജംഗ്ഷനിൽ ഡ്യൂട്ടിക്ക് നിന്ന തലയോലപ്പറമ്പ് പൊലിസ് സ്റ്റേഷനിലെ ഹോം ഗാർഡ് സന്തോഷ് കുമാറിനെയും കാൽനടയാത്രക്കാരനായ പാലംകടവ് തെക്കേ ഐമനം വീട്ടിൽ മൂസാക്കുട്ടിയെയും ആക്രമിച്ചു.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരച്ചിൽ, പക്ഷേ കാണാമറയത്ത്
നാട്ടുകാരുടെ നേതൃത്വത്തിൽ അക്രമകാരിയായ തെരുവുനായയെ തിരഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. ആക്രമാസക്തനായ നായ പ്രദേശത്തെ നിരവധി നായ്ക്കളെയും കടിച്ചതായും പറയുന്നു. ബസ സ്റ്റാന്റ്, സ്‌കൂൾ പരിസരം, മാർക്കറ്റ് ജംഗ്ഷൻ, ക്ഷേത്ര പരിസരം തുടങ്ങിയ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |