കോഴിക്കോട്: കട്ടിപ്പാറയിലെ ഫ്രഷ് കട്ട് സ്വകാര്യ കോഴി മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട വിദഗ്ദ്ധസമിതി റിപ്പോർട്ടിന്റെയും ഹൈക്കോടതിയുടെ അനുമതിയുടെയും അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. പ്ലാന്റിനെതിരേ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകൾ പിൻവലിക്കുന്ന കാര്യവും സർക്കാർ പരിശോധിക്കും. പ്ലാന്റിൽ നിന്നു പുറന്തളള്ളുന്ന മാലിന്യത്തിന്റെ അളവ് വീണ്ടും കുന്നു കൂടുന്നതായി പരാതിയുണ്ടെന്നും പി.കെ. ഫിറോസിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കട്ടിപ്പാറ, ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾ വർഷങ്ങളായി നേരിടുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് മൂലമുള്ള പരിസ്ഥിതി മലിനീകരണവും പൊതുജനാരോഗ്യ പ്രശ്‌നങ്ങളുമാണ് പി.കെ. ഫിറോസ് എം.എൽ.എ ഉന്നയിച്ചത്. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഗുരുതരമായ ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ച് സ്ഥാപനം അടച്ചുപൂട്ടുന്നതിനുള്ള നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ മൂലം സമീപ പ്രദേശങ്ങളിലെ ജലസ്രോതസ്സുകൾ മലിനമാകുന്നതായും, കോഴിമാലിന്യ സംസ്‌കരണ യൂണിറ്റിൽ നിന്ന് പുറപ്പെടുന്ന ദുർഗന്ധം പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെയും പൊതുജനാരോഗ്യത്തെയും സാരമായി ബാധിക്കുന്ന സ്ഥിതിയാണ്. മലിനീകരണത്തിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച പ്രദേശവാസികൾക്കെതിരെ പൊലീസ് അതിക്രമം നടത്തുകയും, തുടർന്ന് നിരവധി പേർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതായും എം.എൽ.എ സഭയുടെ ശ്രദ്ധയിൽപെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |