@ നാല് പതിറ്റാണ്ടായി ഉപയോഗിക്കുന്നത് ജൈവവളം
കോഴിക്കോട്: നാല് പതിറ്റാണ്ടായി രാസവളത്തിന്റെയോ കീടനാശിനിയുടെയോ 'സുഖമറിയാതെയാണ് ' പെരുവയൽ മനയ്ക്കൽ പുതിയോട്ടിൽ ജയപ്രകാശന്റെ കൃഷിയിടത്തിൽ പയർ മുതൽ കുമ്പളങ്ങ വരെ വിളയുന്നത്. ചാണകവും കോഴിവളവും കമ്പോസ്റ്റുമുപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറിയിലൂടെ നല്ല വരുമാനവുമുണ്ടാക്കുന്നു. വിഷരഹിത പച്ചക്കറി വാങ്ങാൻ ജയപ്രകാശന്റെ വീടു തേടിയെത്തുന്നവർ നിരവധിയാണ്. റോഡരികിൽ നേരിട്ടും വിൽപ്പന നടത്തുന്നു ഈ അമ്പത്താറുകാരൻ. മറ്റു വിതരണക്കാർക്കും നൽകും. പയർ, വെണ്ട, കയ്പക്ക, തക്കാളി, പച്ചമുളക്, പാവയ്ക്ക, വെള്ളരി, കക്കിരി, മത്തൻ, ഇളവൻ, വഴുതന, കുമ്പളങ്ങ തുടങ്ങിയവയാണ് ഒന്നര ഏക്കറിലെ പ്രധാന കൃഷി . കൂട്ടത്തിൽ കിഴങ്ങുവർഗങ്ങളും തെങ്ങും. പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലാണ് കൃഷി. ഒരേക്കറിന് പ്രതിവർഷം 20,000 രൂപവരെ പാട്ടം നൽകണം. എങ്കിലും മികച്ച ലാഭമുണ്ടാക്കാമെന്ന് ജയപ്രകാശൻ പറയുന്നു. പതിനഞ്ചാം വയസിൽ അച്ഛനൊപ്പം മണ്ണിലിറങ്ങിയതാണ്. പിന്നീടത് ജീവിത മാർഗമാക്കി. പന്നിയും മയിലുമൊക്കെ വിള നശിപ്പിക്കുമ്പോൾ നഷ്ടമുണ്ടാകുന്നു. ഭാര്യ സജിതയും മക്കളായ അഞ്ജനയും ജിതിനും കൃഷിപ്പണിക്ക് ഒപ്പമുണ്ട്.
മികവിന് അംഗീകാരം
2011ൽ പഞ്ചായത്ത് തലത്തിലെ മികച്ച കർഷകനുള്ള പുരസ്കാരവും, 2014ൽ സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ മികച്ച കർഷകനുള്ള ജില്ലാതല പുരസ്കാരവും 2020ൽ ഓണത്തിന്റെ 'ഒരു മുറം പച്ചക്കറി' അവാർഡും ലഭിച്ചു. 2025ൽ കൃഷിവകുപ്പിന്റെ പുരസ്കാരം ലഭിച്ചത്. കൃഷി നഷ്ടമാണെന്ന് പറഞ്ഞ് പിന്മാറുന്ന പുതുതലമുറയ്ക്ക് മാതൃകയാണ് ജയപ്രകാശൻ.
"മണ്ണിന്റെ ജൈവസമ്പത്ത് സംരക്ഷിക്കുകയാണ് കൃഷിയുടെ അടിസ്ഥാനം"
- ജയപ്രകാശൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |