കോഴിക്കോട്: കോർപ്പറേഷനിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസ് അന്വേഷണം ഊർജിതം. ബി.ജെ.പി കൗൺസിലർ നവ്യ ഹരിദാസിന്റെ മൊഴി ടൗൺ അസി.കമ്മിഷണർ അഷറഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ രേഖപ്പെടുത്തി. ബി.ജെ.പി കൗൺസിലർമാർ ദേശീയഗാനത്തെ അപമാനിച്ചു എന്ന് ആരോപിച്ച് കോർപ്പറേഷൻ സി.പി.എം, യു.ഡി.എഫ്, ബി.ജെ.പി, ഡി.സി.സി പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ വിഭാഗങ്ങളിൽ നിന്നായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. പതാക ഉയർത്തിയ ശേഷം മേയർ ഒ. സദാശിവനും ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീയും ദേശീയഗാനം ആലപിച്ചപ്പോൾ, ബി.ജെ.പി അംഗങ്ങൾ സമാന്തരമായി വന്ദേമാതരം ആലപിക്കുകയായിരുന്നു. ദേശീയഗാനം ആലപിച്ച ശേഷം മേയറും ഇടത് - വലത് കൗൺസിലർമാരും തിരികെ പോയിട്ടും വന്ദേമാതരവും ദേശീയ ഗാനവും പൂർണമായും ആലപിച്ചാണ് ബി.ജെ.പി കൗൺസിലർമാർ പിരിഞ്ഞത്. പിന്നാലെയാണ് പരാതി നൽകിയത്. അതേസമയം, മേയറുടെയും ഡെപ്യൂട്ടി മേയറുടെയും നേതൃത്വത്തിൽ ദേശീയഗാനത്തെയും ദേശീയ ഗീതത്തെയും അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടന്നതെന്നാണ് ബി.ജെ.പിയുടെ പരാതിയിലുള്ളത്.
ബിജെപി കൗൺസിലർമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം
ദേശീയഗാനാലാപനം തടസപ്പെടുത്തിയ ബി.ജെ.പി കൗൺസിലർമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ബി.ജെ.പി കൗൺസിലർമാരുടെ നടപടി ദേശീയഗാനത്തെ അപമാനിക്കുന്നതായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഇതുവഴി ഭരണഘടനാ വ്യവസ്ഥകളെയും ജനാധിപത്യമൂല്യങ്ങളെയും അവഹേളിക്കുന്ന നടപടിയാണ് ഇവരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ദേശീയഗാനം ആലപിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പരസ്യമായി ലംഘിച്ചിരിക്കുകയാണ്. ഇത് ദേശീയതയക്കെതിരായ ഗുരുതരമായ നിയമലംഘനമാണ്. രാഷ്ട്രീയമുതലെടുപ്പിനായി ദേശീയഗാനത്തിന് പകരം ദേശീയഗീതത്തെ ഉപയോഗിക്കാനാണ് കപടദേശസ്നേഹം മുഖമുദ്രയാക്കിയ ബി.ജെ.പി-സംഘപരിവാർ ശക്തികൾ കാലങ്ങളായി ശ്രമിക്കുന്നത്. സംസ്ഥാന സർക്കാർ വിഷയത്തിൽ ഗൗരവമായി ഇടപെടണം. മതേതരവിശ്വാസികൾ ഇതിനെതിരെ പ്രതിഷേധം ഉയർത്തുമെന്നും സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |