മലപ്പുറം: പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായതോടെ കരിപ്പൂരിൽ നിന്ന് ഗൾഫിലേക്ക് വിമാനം വഴിയുള്ള ചരക്ക് കയറ്റുമതി നിലച്ചു. കാർഗോ വിമാനം ഇല്ലാത്ത കരിപ്പൂരിൽ യാത്രാവിമാനങ്ങൾ ഉപയോഗപ്പെടുത്തി മാത്രം ദിവസവും 40 മുതൽ 45 മെട്രിക് ടൺ വരെ കയറ്റുമതി അയക്കാറുണ്ട്. യുദ്ധത്തിന് പിന്നാലെ 10 മുതൽ 15 ടണ്ണായി കുറഞ്ഞെങ്കിൽ ഇപ്പോൾ തീർത്തും നിലച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ ഈ മാസം 28ന് കരിപ്പൂരിൽ കയറ്റുമതിക്കാർ, എയർലൈൻ പ്രതിനിധികൾ, പ്ലാന്റ് ക്വാറന്റൈൻ, എയർ കാർഗോ കോംപ്ലക്സ് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം കേന്ദ്ര സർക്കാരിന് കീഴിലെ അഗ്രികൾച്ചറൽ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്‌പോർട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ) വിളിച്ചിട്ടുണ്ട്. റംസാനിൽ ദിനംപ്രതി 50 - 60 ടൺ വരെ സാധനങ്ങൾ കരിപ്പൂരിൽ നിന്ന് കയറ്റി അയക്കാറുണ്ട്. പ്രധാന സീസണിൽ നേരിട്ട പ്രതിസന്ധി കയറ്റുമതിക്കാരെയും തൊഴിലാളികളെയും കർഷകരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നാമമാത്രമാണ് കയറ്റുമതി. കൊച്ചിയിൽ നിന്ന് 70 ടൺ കയറ്റിയയച്ചിരുന്നത് 20 ടണ്ണായി കുറഞ്ഞിട്ടുണ്ട്.
ഗൾഫിലെ തുറമുഖങ്ങൾ അടച്ചിട്ടതോടെ യുദ്ധത്തിന് തൊട്ടുമുമ്പ് കയറ്റി അയച്ച സാധനങ്ങൾ പോലും കപ്പലുകളിൽ കെട്ടിക്കിടക്കുകയാണ്.
കയറ്റുമതി നഷ്ടത്തിൽ
കരിപ്പൂർ കേന്ദ്രീകരിച്ചുള്ള കയറ്റുമതി ഏജൻസികൾ കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. കാർഗോ ചാർജ്ജ് ഇരട്ടിയിലധികമാവുകയും കൊച്ചിയിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള ചെലവും ഉൾപ്പെടുന്നതോടെ കയറ്റുമതി നഷ്ടമാണെന്ന സ്ഥിതിയാണ്. കയറ്റുമതി ചെലവിന് ആനുപാതികമായി ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കേണ്ടി വരുന്നതോടെ വിൽപ്പന കുറയും. ഇതു മുൻനിറുത്തി ഗൾഫിലേക്കുള്ള ഓർഡറുകൾ വലിയതോതിൽ റദ്ദാക്കപ്പെടുന്നുണ്ട്.
നേരത്തെ കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയാണ് ഈടാക്കിയിരുന്നതെങ്കിൽ ഇപ്പോൾ 200 220 രൂപയാണ് ആവശ്യപ്പെടുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഷിപ്പിംഗ് ചാർജ്ജും കുത്തനെ ഉയർത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് 20 അടി കണ്ടെയ്നറിന് 800 മുതൽ 1,200 ഡോളർ ആയിരുന്നത് 3,900 ഡോളറായി വർദ്ധിപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |