
ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രവചനാതീതമായ പെരുമാറ്റത്തെ നേരിടാന്‍ വ്യത്യസ്ത നീക്കവുമായി ഇറാന്‍. സമാധാന ചര്‍ച്ചകളില്‍ ട്രംപിനെ പ്രതിരോധിക്കാന്‍ ഇറാന്‍ മനോരോഗ വിദഗ്ദ്ധരുടെ സഹായം തേടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ട്രംപിന്റെ പെരുമാറ്റവും അദ്ദേഹത്തിന്റെ മാനസികനിലയും വിലയിരുത്തുന്നതിന് രണ്ട് സൈക്കോളജിസ്റ്റുകളെ ഇറാന്‍ നിയോഗിച്ചുവെന്നാണ് വിവിധ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മദ്ധ്യസ്ഥ ചര്‍ച്ചകളില്‍ ട്രംപിന് സന്ദേശങ്ങള്‍ കൈമാറുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സ്വഭാവം കൃത്യമായി പഠിക്കുന്നതിന് വേണ്ടിയാണ് രണ്ട് മുതിര്‍ന്ന സൈക്കോളജിസ്റ്റുകളെ നിയോഗിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ സുഗമമായി നടത്തുന്നതിന് വേണ്ടിയാണ് ഇറാന്റെ വ്യത്യസ്ത നീക്കം. പാകിസ്ഥാന്റെ മദ്ധ്യസ്ഥതയില്‍ ഇസ്ലാമാബാദില്‍ നടന്ന ഒന്നാം ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇറാന്‍ ഈ നീക്കം നടത്തിയതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
'ട്രംപിന്റെ പെരുമാറ്റ വൈകല്യങ്ങളെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ക്കുള്ള ഉപദേശക സമിതിയില്‍ രണ്ട് മുതിര്‍ന്ന സൈക്കോളജിസ്റ്റുകളെ ഉള്‍പ്പെടുത്തിയത്. ട്രംപിന് നല്‍കാനുള്ള സന്ദേശങ്ങള്‍ കൂടുതല്‍ ഫലപ്രദമായി രൂപപ്പെടുത്താന്‍ ഇത് സഹായിച്ചു.''- മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചകളുടെ ഭാഗമായി കൈമാറുന്ന രേഖകള്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് ഇറാന് ബോദ്ധ്യമുണ്ടായിരുന്നു. അതിനാല്‍ അതീവ ഗൗരവത്തോടെയാണ് ടെഹ്‌റാന്‍ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |