വാളയാർ: വാളയാർ ശുദ്ധജല വിതരണ പദ്ധതിക്ക് ബദൽ പദ്ധതി നിർദ്ദേശിച്ച് കർഷക കൂട്ടായ്മ. വാളയാർ ഡാമിലെ വെള്ളം വാളയാറിൽ നിർമ്മിച്ച പുതിയ ടാങ്കിലേക്ക് പമ്പ് ചെയ്ത് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയാണ് ജലവിഭവ മന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രദേശത്തെ കർഷകർ.
മുന്നൊരുക്കങ്ങളോ കൃത്യമായ പഠനമോ ഇല്ലാതെ പ്രഖ്യാപിച്ച പദ്ധതി കാർഷിക മേഖലയ്ക്ക് ദോഷകരമാകുമെന്നാണ് പാടശേഖര സമിതികളുടെ സംയുകത യോഗത്തിന്റെ വിലയിരുത്തൽ. വാളയാർ ഡാമിലെ വെള്ളം നിലവിലെ സാഹചര്യത്തിൽ തന്നെ കൃഷിക്ക് തികയാതിരിക്കെ കുടിവെള്ള പദ്ധതിക്ക് ഉപയോഗിക്കുന്നതിന് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കർഷകർ. കുടിവെള്ളം വിതരണം ചെയ്യുന്നതിന് മറ്റ് ജല സ്രോതസുകൾ ഉണ്ടായിരിക്കെ വാളയാർ ഡാമിലെ വെള്ളം തന്നെ ഉപയോഗിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ലെന്നാണ് കർഷക കൂട്ടായ്മയുടെ വാദം. കുടിവെള്ള വിതരണത്തിനായി പുതിയൊരു പദ്ധതിയുടെ രൂപരേഖയും കർഷകർ ജലസേചന വകുപ്പിന് മുമ്പിൽ വെക്കുന്നുണ്ട്. മലമുകളിൽ നിന്ന് ഒഴുകി വരുന്ന നീരുറവകളിൽ ചെക് ഡാം കെട്ടി ജലം സംഭരിച്ച് വാളയാറിലെ ശുദ്ധജല സംഭരണിയിൽ എത്തിക്കുന്ന പദ്ധതിയാണ് കർഷകർ സമർപ്പിച്ചിരിക്കുന്നത്.
യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ:
വാളയാർ ഡാമിലെ ജലം ഉപയോഗിക്കുന്നതിൽ കാർഷിക അവശ്യത്തിന് പ്രഥമ പരിഗണന നൽകണം.
നിലവിൽ 30 ദിവസം മാത്രമെ കൃഷിക്ക് വെള്ളം ലഭിക്കുന്നുള്ളു. കുടിവെള്ള പദ്ധതി വന്നാൽ കൃഷിക്ക് വെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകും.
ശുദ്ധജല വിതരണത്തിന് മറ്റു പദ്ധതികൾ കണ്ടെത്തണം.
കർഷകർ കുടിവെള്ള പദ്ധതിക്ക് എതിരല്ല. ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ എന്ന പേരിൽ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലേക്ക് വെള്ളം എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വാളയാർ ഡാമിൽ നിന്ന് വലിയ തോതിൽ വെള്ളം എടുത്താൽ ഈ മേഖലയിൽ വെള്ളം കിട്ടാതെ കൃഷി ഉണങ്ങുന്ന സാഹചര്യമുണ്ടാകും. കുടിവെള്ള വിതരണത്തിന് മറ്റ് ജലസ്രോതസുകളുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാൽ കൃഷി നാശമില്ലാതെ കുടിവെള്ള പദ്ധതി നടപ്പിലാക്കാനാവും.
-എസ്.കെ.ജയകാന്തൻ, കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റിയംഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |