പാലക്കാട്: ഓണാഘോഷത്തോടനുബന്ധിച്ച് പാലക്കാട്-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള ചെക്ക്‌പോസ്റ്റുകളിലും ഇടവഴികളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത പരിശോധന നടത്താൻ പാലക്കാട് ജില്ലാതല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ എം.മുരളി മോഹനൻ അദ്ധ്യക്ഷനായി. ലഹരി വസ്തുക്കളുടെ കടത്തും വ്യാജമദ്യനിർമാണവും പൂർണമായി തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കും. കള്ള്‌ചെത്ത് തോപ്പുകളിൽ വ്യാജ കള്ള് നിർമിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. ലഹരിവിൽപന തടയുന്നതിനായി സ്‌കൂളുകൾ, കോളജുകൾ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകൾ തുടരും. ഇതിനായി വാർഡ്തലം മുതലുള്ള ജനജാഗ്രത സമിതികളെ ശക്തിപ്പെടുത്തി ജനപങ്കാളിത്തത്തോടെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ ഉടനടി കർശന നടപടിയെടുക്കുമെന്നും പൊതുജനങ്ങൾക്ക് പാലക്കാട് എക്‌സൈസ് കൺട്രോൾ റൂം നമ്പറായ 0491 2505897ൽ പരാതികൾ അറിയിക്കാമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ എൻ.നൗഫൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 100ദിന കർമ്മപരിപാടികളുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ 259 അബ്കാരി കേസുകളും 101 മയക്കുമരുന്ന് കേസുകളും 1636 കോട്പ കേസുകളും രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കി. പരിശോധനകളിൽ 736 ലിറ്റർ സ്പിരിറ്റ്, 86 ലിറ്റർ ചാരായം, 1081 ലിറ്റർ വിദേശമദ്യം, 7784 ലിറ്റർ വാഷ്, 32 കിലോഗ്രാം കഞ്ചാവ്, 32 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഷീബ രാധാകൃഷ്ണൻ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ശോഭന ജയപ്രകാശ്, ജില്ലാ വിമുക്തി മാനേജർ വി.സജീവ്, ലഹരിവർജന ബോധവത്കരണ സമിതി പ്രസിഡന്റ് എം.കാദർ മൊയ്തീൻ, മണ്ണാർക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.അനൂപ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |