
പത്തനംതിട്ട : ഫയലുകൾ നിറഞ്ഞ ഇടനാഴി, മേശയിലും കസേരയിലും ഒരാൾ പൊക്കത്തിൽ ഫയൽക്കൂനകൾ, നിന്നുതിരിയാൻ ഇടമില്ല. ശ്വാസംമുട്ടിക്കുന്ന അവസ്ഥ. കണ്ടാൽ പഴയ റെക്കോർഡ് റൂം ആണെന്ന് തോന്നും.
അമ്പതിലധികം ജീവനക്കാരും പദ്ധതികളുടെ കോ - ഓർഡിനേറ്റർമാരും ജോലി ചെയ്യുന്ന സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിന്റെ ഉൾക്കാഴ്ചയാണിത്. എലിയും പാറ്റയും മറ്റ് ക്ഷുദ്രജീവികളും കൈയടക്കിയിരിക്കുന്ന ഓഫീസിൽ ജീവനക്കാർക്ക് ഇരിക്കാൻ ഇടമില്ല. നിന്നുതിരിയാൻ സ്ഥലമില്ലാത്ത കുടുസുമുറിയിൽ എണ്ണിയാലൊടുങ്ങാത്ത വിധത്തിൽ ഫയലുകൾ നിറഞ്ഞിരിക്കുന്നു. വിവിധ സ്വയംതൊഴിൽ പദ്ധതികൾ, അയൽക്കൂട്ട വിവരങ്ങൾ, വായ്പകൾ തുടങ്ങിയവയുടെ നിരവധി ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ മതിയായ റാക്കുകളോ സൗകര്യങ്ങളോ ഇല്ലാത്തതാണ് പ്രധാന പ്രശ്നം.
ദിവസേന നൂറുകണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നുണ്ടെങ്കിലും ഇവർക്ക് നിൽക്കാനും കാത്തിരിക്കാനും മതിയായ സ്ഥലസൗകര്യമില്ല. വിവിധ പദ്ധതികളുടെ അവലോകനയോഗങ്ങൾക്ക് മറ്റുഇടങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. കാലങ്ങളായി കൂടിക്കിടക്കുന്ന ഫയലുകളിലെ പൊടികാരണം പലരും അലർജി രോഗങ്ങളാലും ബുദ്ധിമുട്ടുകയാണ്.
ഓഡിറ്റാണ് പ്രശ്നം
ഓഡിറ്റ് ചെയ്യാനുള്ള ഫയലുകളാണ് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിറഞ്ഞിരിക്കുന്നത്. നിലവിൽ 2020 - 21 വർഷത്തെ ഓഡിറ്റിംഗാണ് നടക്കുന്നത്. അന്നുതൊട്ടുള്ള ഫയലുകൾ ഇവിടെയുണ്ട്. ഓഡിറ്റിംഗ് കഴിയാതെ ഇവയൊന്നും നീക്കം ചെയ്യാൻ കഴിയില്ല. ഒന്നും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും ജീവനക്കാർക്കുണ്ട്. കൃത്യമായ റെക്കോർഡ് റൂം സൗകര്യവും വിശാലമായ ഓഫീസും ഇല്ലാത്തത് ഓഡിറ്റിംഗ് സമയബന്ധിതമായി പൂർത്തിയാക്കാൻ തടസമാകുന്നു.
ജില്ലാ മിഷൻ ഓഫീസിലെ
ആകെ ജീവനക്കാർ : 65
ജില്ലാ മിഷൻ കോർഡിനേറ്റർ : 1
അസി.ജില്ലാ മിഷൻ കോർഡിനേറ്റർ : 2
ജില്ലാ പ്രോഗ്രാം മാനേജർ : 10
ബ്ലോക്ക് കോ ഓർഡിനേറ്റർ : 32
ക്ലെറിയ്ക്കൽ ജീവനക്കാർ : 6
ഓഫീസ് അസിസ്റ്റന്റ് : 1
ഡേറ്റ എൻട്രി ഓപ്പറേറ്റർ : 1
ജില്ലാ എസ്.ടി അനിമേറ്റർ : 1
പി.ആർ ഇന്റേൺ : 1
സ്നേഹിത ജീവനക്കാർ : 6
പി.എം.എ.വൈ ജീവനക്കാർ : 2
മറ്റു ജീവനക്കാർ : 2
ഓഫീസ് പ്രവർത്തനത്തിന് ഒരു മുറിയോ, അല്ലെങ്കിൽ ഫയലുകൾ സൂക്ഷിക്കാൻ ഒരുമുറിയോ അനുവദിക്കുക എന്നതാണ് ജീവനക്കാരുടെ ആവശ്യം. മിനി സിവിൽ സ്റ്റേഷനിലെ പഴയ പ്ലാനിംഗ് ഓഫീസ് കുടുംബശ്രീക്കായി നൽകുമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
ജീവനക്കാരൻ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |