
തൊടുവക്കാട് : സൗജന്യമായി ഭൂമി ലഭിച്ചിട്ട് നാളുകളേറെയായെങ്കിലും തൊടുവക്കാട് ആരോഗ്യ ഉപകേന്ദ്രത്തിന് കെട്ടിടമായില്ല. തൊടുവക്കാട് പള്ളി ജംഗ്ഷനിൽ പരിമിതികളിൽ വീർപ്പുമുട്ടി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യഉപകേന്ദ്രത്തിന് ശാപംമോക്ഷം ലഭിക്കാനാണ് പ്രദേശവാസി അമേഷ് മാത്യു 6 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. ഏഴംകുളം പഞ്ചായത്തിന് ഭൂമി എഴുതി നൽകിയപ്പോൾ 1, 2, 3, 4, 5, 21 വാർഡുകളിലെ ജനങ്ങൾക്ക് പ്രതീക്ഷയേറെയായിരുന്നു. കിടത്തി ചികിത്സ ഉൾപ്പടെ സജ്ജീകരിച്ച് തൊടുവക്കാട് ഉപകേന്ദ്രം വന്നാൽ ആയിരകണക്കിന് സാധാരണ ജനങ്ങൾക്ക് ആശ്രയമായേനേ. സ്വന്തമായി കെട്ടിടമില്ലാത്ത ജനകീയാരോഗ്യകേന്ദ്രങ്ങൾക്ക് കെട്ടിടം നിർമിക്കാൻ 2023 നവംബറിൽ പദ്ധതി വന്നതിന്റെ അടിസ്ഥാനത്തിൽ തൊടുവക്കാട് ആരോഗ്യകേന്ദ്രവും യാഥാർത്ഥ്യമാകേണ്ടതായിരുന്നു. എന്നാൽ ആവശ്യമായ ഭൂമി അന്ന് ലഭ്യമായിരുന്നില്ല. പിന്നീട് മറ്റിടത്തേക്ക് ആരോഗ്യകേന്ദ്രം മാറ്റാനുള്ള ശ്രമങ്ങൾ നടന്നപ്പോൾ അമേഷ് മാത്യു 6 സെന്റ് സ്ഥലം സൗജന്യമായി നൽകുകയായിരുന്നു. ഭൂമി പഞ്ചായത്തിന്റെ ഉടമസ്ഥതയിലായതൊഴിച്ചാൽ മറ്റു നടപടികളൊന്നും നടന്നിട്ടില്ല. തൊടുവക്കാട് ആരോഗ്യ ഉപകേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നത് ഭൂമി ദാനം നൽകിയ അമേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കെട്ടിടത്തിലാണ്.
വേണം മറ്റ് ഫണ്ടുകൾ
സംസ്ഥാന സർക്കാരിന്റെ ഫണ്ട് മാത്രമല്ല കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയുക. സബ് സെന്ററുകളുടെ കെട്ടിട നിർമ്മാണത്തിനും നവീകരണത്തിനുംദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ഫണ്ടും സബ് സെന്ററുകൾ വികസിപ്പിക്കുന്നതിനുള്ള ആയുഷ്മാൻ ആരോഗ്യ മന്ദിർ പദ്ധതി പ്രകാരമുള്ള ഫണ്ടും ഉപയോഗപ്പെടുത്താവുന്നതാണ്. അടിസ്ഥാന സൗകര്യവികസനത്തിന് ത്രിതലപഞ്ചായത്തുകൾക്കും സഹായിക്കാവുന്നതാണ് .
2026 -27 സാമ്പത്തിക വർഷത്തിൽ രണ്ടാംഘട്ടമായി തൊടുവക്കാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന് ഫണ്ട് അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ഫണ്ട് കിട്ടുന്ന മുറയ്ക്ക് നിർമ്മാണം പൂർത്തീകരിക്കും.
ഇ.എ.ലത്തീഫ്,
(ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |