
പത്തനംതിട്ട : അതീവസുരക്ഷാ മേഖലയായ നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേന ഹെലികോപ്ടർ അനുമതിയില്ലാതെ താഴ്‌ന്നുപറന്നത് പരിഭ്രാന്തിക്ക് കാരണമായി. ഇന്നലെ രാവിലെ 10.30ന് ആണ് സംഭവം.
വ്യോമസേനയുടെ ZP 5151 എന്ന രജിസ്ട്രേഷൻ നമ്പരുള്ള ഹെലികോപ്ടറാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലിപ്പാഡിൽ ലാൻഡ് ചെയ്യുമെന്ന് തോന്നിപ്പിക്കുംവിധം ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ നിന്നശേഷം ഹെലികോപ്ടർ തിരികെപോകുകയായിരുന്നു. നിലയ്ക്കൽ, പമ്പ, സന്നിധാനമടക്കമുള്ള അതീവ സുരക്ഷാമേഖലയിൽ മുന്നറിയിപ്പില്ലാതെ ഹെലികോപ്ടർ ലാൻഡ് ചെയ്യാനാകില്ല. ഇതുസംബന്ധിച്ച് പൊലീസിനും വിവരങ്ങൾ ലഭ്യമായിരുന്നില്ല.
30ന് ആറൻമുള ഉത്രട്ടാതി വള്ളംകളി ഉദ്‌ഘാടനത്തിനെത്തുന്ന ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണന്റെ വരവിന് മുന്നോടിയായുള്ള പരിശോധനയാണെന്നാണ് ആദ്യം പൊലിസ് കരുതിയത്. എന്നാൽ പ്രകൃതിദുരന്ത രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരീക്ഷണ പറക്കലായിരുന്നുവെന്ന് പിന്നീട് വ്യോമസേന വ്യക്തമാക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ജടായുപ്പാറ, നിലയ്ക്കൽ എന്നിവിടങ്ങളിലായിരുന്നു നിരീക്ഷണം നടത്തിയത്. വ്യോമസേനയ്ക്ക് പരീക്ഷണ പറക്കൽ നടത്താൻ പൊലീസിന്റെ അനുമതി ആവശ്യമില്ല. ഹെലികോപ്ടർ ലാൻഡ് ചെയ്യണമെങ്കിൽ മാത്രം അനുമതി തേടിയാൽ മതി.
കഴിഞ്ഞ ഏപ്രിലിൽ കോസ്റ്റ്‌ഗാർഡ് ഹെലികോപ്ടർ സന്നിധാനത്തിന് മുകളിലൂടെ പറന്നതിൽ പൊലീസ് കേസെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |