
പത്തനംതിട്ട : ഓണം വിപണിയിൽ മായമില്ലാത്ത ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് 28 വരെ പരിശോധന തുടരും. ഒരു ഭക്ഷ്യസുരക്ഷാ ഓഫീസറും ഓഫീസ് അറ്റൻഡന്റുമാണ് പരിശോധന നടത്തുന്നത്. ഇവർ ഭക്ഷണത്തിന്റെ ഗുണ നിലവാരവും സ്ഥാപനത്തിലെ ശുചിത്വവും പരിശോധിച്ച് പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകും. ഇതുവരെ 226 പരിശോധനകളാണ് നടന്നത്. 79 സ്ഥാപനങ്ങൾക്ക് നോട്ടീസുകൾ നൽകി. കാറ്ററിംഗ് യൂണിറ്റുകൾ, ഭക്ഷ്യ ഉൽപാദനവിതരണ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഓണം ഫുഡ് ഫെസ്റ്റുകൾ, കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, അഗതി മന്ദിരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തും. ആഹാരപാനീയ ശുചിത്വം, ഭക്ഷ്യസുരക്ഷ, ഹരിതചട്ടം, കുടിവെള്ളത്തിന്റെ ഗുണനിലവാരം എന്നിവ ഉറപ്പാക്കും.
ആകെ നടത്തിയ പരിശോധനകൾ: 226
നോട്ടീസുകൾ നൽകിയ സ്ഥാപനങ്ങൾ : 79
മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾ : 2
പിഴ ഈടാക്കിയ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾ : 13
ഇതുവരെ ലഭിച്ച പിഴത്തുക : 32000
നിയമാനുസൃത സാമ്പിളുകൾ ശേഖരിച്ചത്: 63
നിരീക്ഷണ സാമ്പിളുകൾ ശേഖരിച്ചത്: 82
വ്യാപാരികൾ ശ്രദ്ധിക്കേണ്ടത്
1.ഓണവിഭവങ്ങൾ തയ്യാറാക്കുമ്പോൾ സിന്തറ്റിക് നിറങ്ങൾ ഒഴിവാക്കണം
2.ലൈസൻസില്ലാത്ത ഭക്ഷണ പാക്കറ്റുകൾ വില്പനയ്‌ക്കെടുക്കരുത്.
3. ഭക്ഷ്യ സുരക്ഷാ ലൈസൻസുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം.
4. ശുചിത്വമില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്.
5. ലേബലില്ലാതെ എത്തുന്ന ഭക്ഷണ സാധനങ്ങൾ വിൽക്കരുത്.
6. പകർച്ചവ്യാധിയുള്ളവർ ഭക്ഷണം കൈകാര്യം ചെയ്യരുത്.
7. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത്കാർഡ് ഉണ്ടാകണം.
8.കുടിവെള്ള പരിശോധന റിപ്പോർട്ട് ലഭ്യമാക്കണം.
9. പഴകിയ ഭക്ഷണസാധനങ്ങൾ ഉപയോഗിക്കരുത്.
ശ്രദ്ധിക്കാൻ
ക്രിത്രിമ നിറം അടങ്ങിയ ഭക്ഷണ സാധനങ്ങൾ കണ്ടാൽ അറിയിക്കണം.
വെളിച്ചെണ്ണ, നെയ്യ്, പായസക്കിറ്റ്, ശർക്കര, പപ്പടം, ഉപ്പ് എന്നിവയിലാണ് ഓണക്കാലത്ത് ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത്.
കടുത്ത ശിക്ഷ
ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം തടവും,
ലേബലില്ലാതെ സാധനങ്ങൾ വില്പനയ്‌ക്കെത്തിച്ചാൽ 3 ലക്ഷം രൂപ പിഴയും തടവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |