മാന്നാർ: റെയിൽവേയിൽ ടി.ടി.ഇയായി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത തിരുവനന്തപുരം കണിയാപുരം മാലിയ വീട്ടിൽ എ.പി ഇബ്രാഹിംകുട്ടിയെ (54) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. 2021ലാണ് കേസിന് ആസ്പദമായ സംഭവം. മകന് ജോലി നൽകാമെന്ന് പറഞ്ഞ് മാന്നാർ സ്വദേശിയായ മോഹനകുമാറിൽ നിന്ന് 18 ലക്ഷം രൂപയാണ് തട്ടിച്ചത്.
ഉയർന്ന ഉദ്യോഗസ്ഥൻ എന്ന വ്യാജേന റെയിൽവേയുടെ മുദ്രയുള്ള ബോർഡ് വച്ച വാഹനത്തിൽ എത്തിയാണ് തട്ടിപ്പ് നടത്തിയത്. തിരുവല്ലയിലെ ഹോട്ടലിൽ വച്ചാണ് 5 ലക്ഷം വാങ്ങിയത്. 90 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് മോഹനകുമാറിന്റെ വീട്ടിലെത്തി ബാക്കി തുകയുംകൈപ്പറ്റി. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ മോഹനകുമാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പ്രതി ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതിനിടെ അറസ്റ്റിന് സ്റ്റേ വാങ്ങി. സ്റ്റേയുടെ കാലാവധി കഴിഞ്ഞതോടെയാണ് തിരുവനന്തപുരം ആക്കുളത്തെ വാടക ഫ്ലാറ്റിൽ നിന്ന് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |