തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്നലെ രാത്രി നടന്നു. ഇന്ന് വൈകിട്ട് ശംഖുംമുഖം കടവിൽ നടക്കുന്ന ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. പടിഞ്ഞാറെനടയിലെ സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേട്ടക്കളത്തിലായിരുന്നു പള്ളിവേട്ട. രാത്രി 8ന് പടിഞ്ഞാറെനട വഴിയാണ് വേട്ടപ്പുറപ്പാട് നടന്നത്. ശ്രീപദ്മനാഭസ്വാമിയെ സ്വർണ ഗരുഡവാഹനത്തിലും നരസിംഹസ്വാമിയേയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിവാഹനങ്ങളിലും എഴുന്നള്ളിച്ചു. ക്ഷേത്രസ്ഥാനി മൂലംതിരുനാൾ രാമവർമ്മയാണ് ഉടവാളേന്തി എഴുന്നള്ളത്തിന് അകമ്പടി സേവിച്ചത്. സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ റവന്യൂവകുപ്പ് വേട്ടക്കളം അലങ്കരിച്ചിരുന്നു.
രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരിപാർവതീബായി,അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, ഭരണസമിതി അംഗങ്ങളായ ആദിത്യവർമ,കരമന ജയൻ,എ.വേലപ്പൻനായർ,ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീഹരി,മാനേജർ എൻ.കെ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വേട്ടക്കളത്തിൽ പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്താണ് ക്ഷേത്രം സ്ഥാനി വേട്ട നിർവഹിച്ചത്. തുടർന്ന് ശംഖനാദം മുഴങ്ങി. വാദ്യഘോഷങ്ങളോടെ വടക്കേനട വഴി വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ശ്രീപദ്മനാഭ സ്വാമിയെ ഒറ്റക്കൽ മണ്ഡപത്തിൽ പള്ളിക്കുറുപ്പിനിരുത്തി. ഇന്ന് രാവിലെ പശുവിനെയും കിടാവിനെയുമെത്തിച്ച് പള്ളിക്കുറുപ്പ് ദർശനം നടത്തും. വൈകിട്ട് ശംഖുംമുഖം കടലിലെ കടവിൽ ആറാട്ട് നടക്കും. നാളെയാണ് ആറാട്ട് കലശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |