
വർക്കല: വേനൽ കടുത്തതോടെ ഇടവ പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷം. പഞ്ചായത്തിന്റെ 1,2 വാർഡുകളുടെ ഏതാനും ഭാഗങ്ങൾ ഒഴികെ കുടിവെള്ളം കിട്ടാക്കനിയാണ്. ഉയർന്ന പ്രദേശങ്ങളിൽ പൈപ്പ് ലൈനുകളിലൂടെയെത്തുന്ന വെള്ളവും കിട്ടാത്ത സ്ഥിതിയാണ്. വാമനപുരം പദ്ധതിയിൽ നിന്ന് കുടിവെള്ളം ലഭ്യമായിട്ട് ഒരാഴ്ചയായി. വേനൽ മഴ ലഭിക്കാതിരുന്നതാണ് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നത്. പ്രാദേശിക സ്രോതസ്സുകളിൽ ജലലഭ്യത കുറഞ്ഞതും ജലവിതരണത്തെ ബാധിക്കുന്നുണ്ട്. പഞ്ചായത്തിന്റെ ചെറുകിട ജലസേചന പദ്ധതികളായ പൊയ്ക,ഊറ്റുകുഴി,കോട്ടയിൽപ്പാണി പദ്ധതികളിൽ നിന്ന് എല്ലാ ദിവസങ്ങളിലും വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും പദ്ധതികളുടെ പരിസരപ്രദേശങ്ങളിലുള്ളവർക്ക് മാത്രമേ അത് ലഭ്യമാകുകയുള്ളൂ. ഇടവ മുസ്ലിം സ്കൂൾ,അഞ്ചുമുക്ക്,ഓടയം പള്ളി,ഓടേറ്റി,കാക്കുളം,പുന്നക്കുളം,മേക്കുളം തുടങ്ങിയ ഇടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ടാങ്കറുകളിൽ വെള്ളമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ടാങ്കറുകളിൽ പഞ്ചായത്ത് ജല വിതരണം
രണ്ട് ടാങ്കർ ലോറികളിലായി കഴിയുന്നത്ര ഭാഗങ്ങളിൽ കുടിവെള്ളമെത്തിക്കാനാണ് ഇപ്പോൾ പഞ്ചായത്ത് ശ്രമിക്കുന്നത്. പ്രാദേശിക സ്രോതസുകളിൽ നിന്ന് ജലം ശേഖരിച്ചാണ് വിതരണം. പഞ്ചായത്തുതല കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി.ബാബു,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു.ജി,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ.എസ്,മെമ്പർമാരായ അജിത് കുമാർ.എസ്,അസീല.എസ്,ശ്രീദേവി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ.എൻ.സി തുടങ്ങിയവർ പങ്കെടുത്തു. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |