
ആറ്റിങ്ങൽ: ആലംകോട് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി.രണ്ട് റോഡുകൾ സംഗമിക്കുന്ന ഇവിടെ സിഗ്നൽ ലൈറ്റ് പണിമുടക്കിയതോടെ,വാഹനങ്ങൾ തോന്നുംപടിയാണ് റോഡ് മുറിച്ച് കടക്കുന്നത്.ഇത് അപകടങ്ങൾക്ക് കാരണമാവുകയാണ്.
ആറ്റിങ്ങൽ പട്ടണത്തിലെ തിരക്കേറിയ രണ്ടാമത്തെ ടൗണാണ് ആലംകോട്.ആറ്റിങ്ങലിൽനിന്ന് കല്ലമ്പലം ഭാഗത്തേക്കുള്ള വാഹനങ്ങളെ ഇവിടെ നിയന്ത്രിച്ചിട്ടാണ് മണനാക്ക് റോഡിൽനിന്നുള്ള വാഹനങ്ങളെ ദേശീയപാതയിലേക്ക് കടത്തിവിട്ടിരുന്നത്.കല്ലമ്പലം ഭാഗത്ത് കടയ്ക്കാവൂർ റോഡിലേക്ക് തിരിയേണ്ട വാഹനങ്ങൾക്കും സിഗ്നൽ സംവിധാനം അത്യാവശ്യമാണ്.കല്ലമ്പലം - ആറ്റിങ്ങൽ റോഡിലാണ് കിളിമാനൂർ എം.സി റോഡ് ചേരുന്നത്.കല്ലമ്പലം ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് വരുന്ന വാഹനങ്ങളെ ഇവിടെ നിയന്ത്രിച്ചിട്ടാണ് കിളിമാനൂർ റോഡിലേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്നത്.കിളിമാനൂർ റോഡിൽനിന്ന് ദേശീയപാതയിലേക്കിറങ്ങി കല്ലമ്പലത്തേക്ക് പോകേണ്ടതും ഒരേസമയം വാഹനങ്ങളെ കടത്തി വിടുന്നതിനും ദേശീയപാതയിലെ വാഹനങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇരുപത് മീറ്ററിനുള്ളിലെ ഈ രണ്ട് സ്ഥലങ്ങളിലും ഉണ്ടായിരുന്ന സിഗ്നൽ വിളക്കുകൾ നാലുമാസം മുൻപാണ് തകരാറിലായത്.
ഇവിടെ ഗതാഗത നിയന്ത്രണത്തിന് പൊലീസിനെയോ ട്രാഫിക് വാർഡനെയോ നിയോഗിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.
തുടർ നടപടിയില്ല
ഇവിടെ സിഗ്നൽ ലൈറ്റിലെ നിറങ്ങളെല്ലാം ഒരുമിച്ച് കത്തിക്കിടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിനെയും ദേശീയപാതാ വിഭാഗത്തെയും നഗരസഭാ അധികൃതരെയും അറിയിച്ചു.ലൈൻ ഓഫ് ചെയ്ത ശേഷം അവ നന്നാക്കാനോ,ഗതാഗത നിയന്ത്രണത്തിന് ബദൽ സംവിധാനങ്ങളൊരുക്കാനോ അധികൃതർ തയ്യാറായിട്ടില്ല.
ബദൽ സംവിധാനം വേണം
സിഗ്നൽ പ്രവർത്തനരഹിതമായതോടെ ഇവിടെ നിത്യവും അപകടങ്ങളും അതേത്തുടർന്ന് സംഘർഷങ്ങളും പതിവാണ്.എത്രയും വേഗം ഇതിന് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മത്സ്യവ്യാപാരത്തിന് പേരുകേട്ട ആലംകോട്ട്, ട്രാഫിക് ലൈറ്റ് തെളിക്കാൻ അടിയന്തര നടപടി വേണം.
ഷാജി.വി, സാമൂഹ്യ പ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |