
കിളിമാനൂർ: ഒരുകാലത്ത് മൺപാത്ര നിർമ്മാണമേഖലയെ ആശ്രയിച്ച് ഗ്രാമങ്ങളിൽ പണിയെടുത്തിരുന്നവർ നിരവധിയായിരുന്നു. കഠിനാദ്ധ്വാനത്തിന് അനുസരിച്ചുള്ള വരുമാനമില്ലായ്മയും പുതുതലമുറയുടെ
വിമുഖതയും കളിമണ്ണിന്റെ ദൗർലഭ്യവുമാണ് മൺപാത്ര വ്യവസായത്തെ പാടെ തകർത്തത്. തലമുറകളായി കൈമാറിവന്ന മൺപാത്ര നിർമ്മാണം പഠിക്കാനോ ഏറ്റെടുക്കാനോ യുവതലമുറ തയ്യാറാകുന്നില്ല. കൊടുഴന്നൂർ,വണ്ടന്നൂർ,കാരേറ്റ്,പേടികുളം,കടവിള മേഖലകളിൽ നൂറോളം കുടംബങ്ങൾ മൺപാത്രനിർമ്മാണ മേഖലയിൽ പണി എടുത്തിരുന്നു. എന്നാൽ ഇന്ന് അവശേഷിക്കുന്നത് പ്രായമായ ഏതാനും തൊഴിലാളികൾ മാത്രമാണ്. ഇവരുടെ കാലശേഷം ഈ കലയും തൊഴിലും മൺമറയുമെന്ന ആശങ്കയേറെയാണ്. ചൈനീസ് ഉത്പന്നങ്ങളും പ്ലാസ്റ്റിക്,സ്റ്റീൽ,അലുമിനിയം പാത്രങ്ങളും വിപണി കീഴടക്കിയതോടെ മൺപാത്രങ്ങളുടെ പ്രചാരം കുറഞ്ഞു. മൺപാത്ര നിർമ്മാണ ശാലകൾക്ക് മുൻപ് ഉണ്ടായിരുന്ന പ്രതാപ കാലം ഇനി തിരിച്ചു വരുമോ എന്ന് ചേദിക്കുകയാണ് പഴയ തലമുറക്കാർ.
അസംസ്കൃത വസ്തുക്കളുടെ അഭാവം
ആരോഗ്യപരവും പരിസ്ഥിതി സൗഹൃദവുമായ മൺപാത്രങ്ങളോട് ജനങ്ങൾക്കിടയിൽ വീണ്ടും താത്പര്യം വർദ്ധിക്കുന്നുണ്ട്. എന്നാൽ ആവശ്യത്തിന് ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ തൊഴിലാളികളുടെ അഭാവം വലിയ വെല്ലുവിളിയായി തുടരുകയാണ്. ഉത്പാദനച്ചെലവേറി മൺപാത്ര നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനയും മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സർക്കാർ പിന്തുണ വേണം
ഒരു ടൺ കളിമണ്ണിന് 6000 മുതൽ 8000 രൂപ വരെ ചെലവാകുമ്പോൾ, ചൂള കത്തിക്കാൻ ആവശ്യമായ വിറകിന് കിലോയ്ക്ക് 10 മുതൽ 15 രൂപ വരെ വില നൽകണം. ഉത്പാദനച്ചെലവ് കുത്തനെ ഉയർന്നിട്ടും അതിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല. മുൻപ് സർക്കാർ ഗ്രാന്റുകളും പ്രോത്സാഹന പദ്ധതികളും ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഉത്പന്നങ്ങൾക്ക് കിട്ടുന്ന വില കുറവാണ്. മുമ്പ് സർക്കാർ സഹായങ്ങൾ ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |