
പാലക്കാട്: നാലു വയസുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിൽ വർഷങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ചെന്നൈ പ്രാന്തനല്ലൂർ അമ്മയാർ സ്ട്രീറ്റിൽ സുരേഷ് എന്ന റഹീമാണ് (32) പിടിയിലായത്. 2019ലായിരുന്നു സംഭവം. നാടോടി കുടുംബത്തിലെ പെൺകുട്ടിയെയാണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. അന്ന് പാലക്കാട് ടൗൺ നോർത്ത് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോയി ഏഴുവർഷമായി വിവിധയിടങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു.
പാലക്കാട് ജില്ലാ പൊലീസ് മേധാവി അബ്ദുൾ റഷീദിന്റെ നിർദ്ദേശപ്രകാരം പാലക്കാട് ഡിവൈ.എസ്.പി ശശിധരന്റെ മേൽനോട്ടത്തിൽ പ്രതിക്കായി ഊർജിത അന്വേഷണം നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച രാത്രി തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള കോരടച്ചേരിക്കടുത്തെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പിടികൂടിയത്.
പ്രതിയെ പാലക്കാട്ടെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറ്റകൃത്യത്തിൽ അറിവുണ്ടായിരുന്ന ഇയാളുടെ കൂട്ടാളികളായ നാലുപേരിൽ രണ്ടുപേരെ നേരത്തെ അറസ്റ്ര് ചെയ്തിരുന്നു. രണ്ടുപേരെ പിടികൂടാനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |