അടൂർ: മെഡിക്കൽ കോളേജിൽ മാനേജ്മെന്റ് സീറ്റിൽ നഴ്സിംഗിന് പ്രവേശനം തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിദ്യാർത്ഥികളിൽ നിന്ന് 50 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം പാറശാല കൊടവിളാകം പ്ലാങ്കാല തട്ട് വീട്ടിൽ ജോബിൻ(30) ആണ് അടൂർ പൊലീസിന്റെ പിടിയിലായത്. . കാരക്കോണം സി.എസ്.ഐ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീറ്റ് വാഗ്ദാനം ചെയ്തായിരുന്ന തട്ടിപ്പ്. കുളക്കട സ്വദേശി അനുരാഗിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഭരത് ജയൻ, കോളേജ് മാനേജർ സത്യരാജ് എന്നിവർ കേസിൽ ഒന്നും രണ്ടും പ്രതികളാണെന്ന് അന്വേഷണ ചുമതല വഹിക്കുന്ന അടൂർ ഡി.വൈ.എസ്.പി.വി.എസ്.പ്രദീപ് കുമാർ പറഞ്ഞു. 2023 ലാണ് കേസിനാസ്പദമായ സംഭവം . അഡ്മിഷൻ തരപ്പെടുത്തി നൽകുന്ന അനുരാഗിന്റെ അടൂരിലെ സ്ഥാപനം വഴി മാനേജ്മെന്റ് സീറ്റിൽ ബി.എസ്.സി. നഴ്സിംഗ് കോഴ്സിന് പ്രവേശനം നേടിത്തരാമെന്ന് പറഞ്ഞാണ് വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടിയെടുത്തത്. ജോബിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്. ഈ പണം ഭരത് ജയൻ,സത്യരാജ് എന്നിവർക്ക് ജോബിൻ നൽകി. സത്യരാജിന്റെ സാന്നിദ്ധ്യത്തിൽ ചർച്ചകൾ നടത്തി അഡ്മിഷൻ ഉറപ്പുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. 11 വിദ്യാർത്ഥികളിൽ നിന്നാണ് പണം വാങ്ങിയത്. വിദ്യാർത്ഥികൾ കോളേജിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |