
കടയ്ക്കാവൂർ: സിഗരറ്റ് വലിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. മണമ്പൂർ മടവിളാകം റോസ് ലാൻഡിൽ ജയിംസ് ഉണ്ണി(36),മണമ്പൂർ കാവുവിള പുത്തൻവീട്ടിൽ ഒ.എം.ആർ എന്ന ലിജു(28), കടയ്ക്കാവൂർ പെരുംകുളം കുന്നിൽ വീട്ടിൽ ഷിബു(40) എന്നിവരാണ് പിടിയിലായത്.
കല്ലമ്പലം കരവാരം സ്വദേശി സുധീറിനെ(48) ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സുഹൃത്തിന്റെ വീട്ടിൽ സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കത്തെ തുടർന്നാണ് സുധീറിനെ ആക്രമിച്ചത്. തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ബിയർ കുപ്പി കൊണ്ട് മുതുകിൽ കുത്തിപ്പരിക്കേല്പിക്കുകയുമായിരുന്നു. പരിക്കേറ്റ സുധീറിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മാഹിൻ ജയപ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ സാബു,മെബിൻ,ജയശങ്കർ,നിസാമുദ്ദീൻ,അനന്തു,മനോജ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. ജയിംസ് ഉണ്ണിക്ക് കടയ്ക്കാവൂർ,കല്ലമ്പലം,ആറ്റിങ്ങൽ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കാപ്പാക്കേസിലും ജയിലിലായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |