
വർക്കല: കടൽത്തീരത്തെ ജനങ്ങൾക്ക് പുതിയ വരുമാന മാർഗമായി കല്ലുമ്മക്കായ കൃഷി സജീവമാകുന്നു.രുചിയും,വലിപ്പവും ഗുണവുമുള്ള കല്ലുമ്മക്കായകളെ സംരക്ഷിച്ച് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ തുടങ്ങിയിരിക്കുകയാണ് വർക്കല മേഖലയിലെ മത്സ്യത്തൊഴിലാളികൾ.കട്ടിയുള്ള പുറംതോടും,മൃദുലമായ മാംസവുമുള്ള കല്ലുമ്മക്കായ കടൽത്തീരങ്ങളിലെ പാറക്കെട്ടുകളിലും തീരങ്ങളിൽ അടിഞ്ഞുകിടക്കുന്ന പാഴ്‌വസ്തുക്കളിലും പരുപരുത്ത പ്രതലത്തിലും പറ്റിപ്പിടിച്ചാണ് വളരുന്നത്.
പച്ചയും തവിട്ട് നിറവും കലർന്ന പുറംതോടോടുകൂടിയ കല്ലുംമ്മക്കായയാണ് കേരളത്തിൽ സുലഭമായി കാണപ്പെടുന്നത്. ഇവ കൃഷിചെയ്യുന്നതാണ് ഏറ്റവും അനുയോജ്യവും ലാഭകരവും. പാറക്കെട്ടുകളിൽ വേരൂന്നി വളരുന്ന കല്ലുമ്മക്കായ ഇളക്കിയെടുക്കാൻ ഏറെ പ്രയാസമാണ്.
വില..... കിലോ 300 വരെ
നാവിൽ കൊതിയൂറും വിഭവങ്ങളിൽ കല്ലുമ്മക്കായെ വെല്ലാൻ മറ്റൊന്നില്ല
നാലു കിലോ കല്ലുംമ്മക്കായ വൃത്തിയാക്കിയാൽ ഒരു കിലോ ഇറച്ചി ലഭിക്കും
കൃഷിയും ലാഭം
നവംബർ - ഡിസംബർ മാസങ്ങളിലാണ് സാധാരണ കൃഷി ചെയ്യുന്നത്.5 മുതൽ 6 വരെ മാസമാണ് വളർച്ചാസമയം.മാലിന്യം ഇല്ലാത്തതും ശക്തമായ തിരകൾ ഇല്ലാത്തതുമായ സ്ഥലമാണ് കൃഷിക്ക് അനുയോജ്യം.ഇവ ജലത്തിലെ പ്ലാവകങ്ങളെ(ജലത്തിൽ പൊങ്ങിക്കിടക്കുന്ന സൂക്ഷ്മ ജീവികൾ) ആഹാരമാക്കുന്നതിനാൽ മറ്റ് ഭക്ഷണങ്ങൾ നൽകേണ്ടതില്ല.
ഗുണത്തിലും കേമൻ
കക്കയുടെ വർഗത്തിൽ തന്നെയുള്ള കല്ലുമ്മക്കായിൽ കാത്സ്യം,മാംസം,ധാതുലവണങ്ങൾ,വിറ്റമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.വെള്ളത്തിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് ചലിക്കാനുള്ള കഴിവ് ഇതിനുണ്ട്.
കല്ലുമ്മക്കായ അത്ര ചെറുതല്ല
കടലിലെ മലിനീകരണത്തെ ചെറുക്കാൻ കല്ലുമ്മക്കായകൾ സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.കടലിൽ അടിയുന്ന സൂക്ഷ്മ പ്ലാസ്റ്റിക്കുകളും കീടനാശിനിയും മറ്റ് മാലിന്യവുമൊക്കെ കല്ലുമ്മക്കായ അകത്താക്കും.ബാക്കി വരുന്ന ജലം ശുദ്ധീകരിച്ച് പുറത്തേയ്ക്ക് വിടുന്നു.ഒരു ദിവസം ഇങ്ങനെ 25 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ഓരോ കല്ലുമ്മക്കായ്ക്കും കഴിവുണ്ടന്നും പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |