
കൊൽക്കത്ത: റെക്കോഡ് പോളിംഗ് രണ്ടാംഘട്ടത്തിലും രേഖപ്പെടുത്തിയ പശ്ചിമ ബംഗാളിൽ വ്യാപക ക്രമക്കേടെന്ന് ബിജെപി ആരോപണം. വൈകിട്ട് അഞ്ച് മണിവരെ 89.99 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പൂർബ ബർദ്ധമാനിലാണ് ഇലക്ഷൻ കമ്മിഷൻ കണക്കുകൾ പ്രകാരം ഏറ്റവുമധികം വോട്ട് രേഖപ്പെടുത്തിയത് 92.46 ശതമാനം, രണ്ടാമത് ഹൂഗ്ളിയാണ് 90.34%, ഹൗറയിൽ 89.44 ശതമാനമാണ് അഞ്ച് മണിവരെ രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമത്വം നടന്നുവെന്ന ബിജെപി ആരോപണം ഇലക്ഷൻ കമ്മിഷൻ പരിശോധിക്കും. കൃത്രിമത്വം കണ്ടെത്തുന്ന ബൂത്തുകളിൽ റീപോളിംഗ് നടത്തിയേക്കുമെന്നാണ് ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിക്കുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും തിരഞ്ഞെടുപ്പ് നിരീക്ഷകരും നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സിഇഒ മനോജ് അഗർവാൾ അറിയിച്ചു.
രണ്ടാംഘട്ട പോളിംഗ് നടന്ന പലയിടത്തും ബിജെപി ചിഹ്നത്തിനുനേരെ ടേപ്പ് ഒട്ടിച്ച് മറച്ചെന്ന് ബിജെപി ഐടി സെൽ ആരോപിച്ചു.
വോട്ടെടുപ്പിന് മുമ്പ് വിവാദങ്ങൾ ഉയർന്ന ഫാൾട്ട നിയോജകമണ്ഡലത്തിലാണ് വോട്ടെടുപ്പ് ദിവസവും പരാതികളുയർന്നത്. ഈ മണ്ഡലത്തിലെ ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിൽ ബിജെപിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടൺ അമർത്താൻ കഴിയാത്ത വിധത്തിൽ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ബിജെപി സ്ഥാനാർത്ഥിയുടെ പേരിന് നേർക്കുള്ള ബട്ടൺ ടേപ്പ് ഉപയോഗിച്ച് മറച്ചുവച്ചതിന്റെ ദൃശ്യങ്ങളും ബിജെപി നേതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ഇതിന് പിന്നിൽ തൃണമൂൽ പ്രവർത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |