
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്ദറിൽ നടത്തുന്ന സമരം ഇന്നലെ 34 ദിവസം പിന്നിട്ടു. സമരവേദിയിലേക്ക് ഇപ്പോഴും രാജ്യമെമ്പാടുനിന്നും യുവജനം ഒഴുകിയെത്തുകയാണ്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് 30 കമ്പനി കേന്ദ്രസേനയെക്കൂടി വിന്യസിച്ചിട്ടുണ്ട്. ആകെ 45 കമ്പനി സേനകളാണിപ്പോൾ മേഖലയിലുള്ളത്.
ഇന്നലെ പുലർച്ചെയും സമരക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ടോൾസ്‌റ്റോയ് മാർഗ്, സൻസദ് മാർഗ് എന്നിവിടങ്ങളിൽ കല്ലേറ് നടന്നു. കൊണാട്ട് പ്ലേസ് എ.സി.പി വിവേക് ഭരതിന് പരിക്കേറ്റു. പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് 20 അംഗ സംഘത്തെ ഡൽഹി പൊലീസ് നിയോഗിച്ചു. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും. ഇതിനിടെ സി.ജെ.പി സമരത്തിൽ എൻ.ഐ.എ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഖിലഭാരത ഹിന്ദു മഹാസഭ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്ന് പരിഗണിക്കും.
വ്യാജവാർത്താ പ്രചരണം
സമരം മുറുകിയതോടെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജവാർത്തകളുടെ പ്രവാഹം. സി.ജെ.പി മാർച്ചിനിടെ പരിക്കേറ്റ് വെന്റിലേറ്ററിലായ പെൺകുട്ടി മരിച്ചതായും പ്രക്ഷോഭകരുടെ മർദ്ദനമേറ്റ് ഡൽഹി പൊലീസ് ഉദ്യോഗസ്ഥയുടെ ഗർഭം അലസിയെന്നുമുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചു. സംഘർഷം സംബന്ധിച്ച് വ്യാജ വീഡിയോകളും ചിത്രങ്ങളും ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഇതോടെ നിരന്തരം വിശദീകരണക്കുറിപ്പ് ഇറക്കേണ്ട അവസ്ഥയിലാണ് പൊലീസ്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |