
ന്യൂഡൽഹി: കേരളത്തിന്റെ പേരുമാറ്റത്തിനുള്ള ബില്ലിന്റെ ചർച്ചയ്‌ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പരാമർശങ്ങൾ സഭയിൽ വൻ ബഹളത്തിനും വാക്‌പോരിനും ഇടയാക്കി. ബി.ജെ.പി അംഗം സുധാംശു ത്രിവേദിയുടെ മുസ്ലിംവിരുദ്ധ പരാമർശം കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഒന്നിച്ചെതിർത്തു.
കോയമ്പത്തൂർ സ‌്ഫോടനത്തിൽ പ്രതിയായ അബ്‌ദുൾ നാസർ മഅ്ദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിലെ കമ്മ്യൂണിസ്റ്റ്-കോൺഗ്രസ് അംഗങ്ങൾ ഏകകണ്ഠമായി പ്രമേയം പാസാക്കിയെന്ന് സുധാംശു ത്രിവേദി പറഞ്ഞു. ഭരണഘടനാ സ്ഥാപനത്തെ ഭീകരതയ്‌ക്ക് അനുകൂലമായി പ്രയോഗിക്കുന്നത് നന്നല്ല. ജനസംഖ്യാഘടന മാറ്റാനുള്ള പ്രവണത തെറ്റാണെന്നും കേരളം മുസ്ലിം സംസ്ഥാനമായി മാറുമെന്നും 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അഭിപ്രായപ്പെട്ടെന്നും സുധാംശു പറഞ്ഞത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പാകിസ്ഥാൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയെ പിന്തുണച്ച മുസ്ലിം ലീഗിന് നാല് മന്ത്രിമാരുള്ളത് കേരളത്തിന് അപമാനമാണ്. 'കേരളാ സ്റ്റോറിയിലെ' ഇരുണ്ട അദ്ധ്യായങ്ങൾ പ്രതിപക്ഷം കേൾക്കാൻ ഇഷ്‌ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സവർക്കറുമായി ബന്ധപ്പെട്ട വിവാദത്തിൽ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്‌ത നടപടി കേരളത്തിന് അപമാനമാണെന്ന ബി.ജെ.പി അംഗം സദാനന്ദൻമാസ്റ്ററുടെ പരാമർശവും പ്രതിപക്ഷത്ത് ബഹളമുണ്ടാക്കി. സി.പി.ഐ നേതാവ് പി.സന്തോഷ് കുമാർ പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചെങ്കിലും കേരളവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പരാമർശത്തിൽ തെറ്റില്ലെന്ന് സഭാ നേതാവും മന്ത്രിയുമായ ജെ.പി. നദ്ദ വിശദീകരിച്ചു.
ചർച്ചയ്‌ക്കിടെ അമിത് ഷായുടെ അസാന്നിധ്യം പി. സന്തോഷ്‌കുമാറും കോൺഗ്രസ് അംഗം ജെബി മേത്തറും ഉന്നയിച്ചത് ഭരണപക്ഷത്തെയും പ്രകോപിപ്പിച്ചു. അമിത് ഷാ സഭയിൽ വരാത്തതിനെ ചൊല്ലി പ്രതിഷേധിക്കുന്ന പ്രതിപക്ഷാംഗങ്ങൾ കേരള ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ടെടുപ്പിന് മുൻപ് വാക്കൗട്ട് നടത്തി.
Remarks made by ruling and opposition members during the discussion on the bill to rename Kerala triggered a major uproar and heated verbal exchanges in the Assembly.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |